തിരുവനന്തപുരം: പിൻവാതിൽ നിയമനവുമായി ബന്ധപ്പെട്ട് സരിതയുടേതെന്ന് കരുതുന്ന ശബ്‌ദരേഖ പുറത്ത്. ആരോഗ്യകേരളം പദ്ധതിയിൽ 4 പേർക്ക് നിയമനം നൽകിയെന്ന് സംഭാഷണത്തിൽ പറയുന്നു. പരാതിക്കാരനുമായുള്ള സംഭാഷണത്തിന്റെ ശബ്‌ദരേഖയാണ് പുറത്തുവന്നത്. പിൻവാതിൽ നിയമനത്തിൽ ഉന്നത ഉദ്യോഗസ്‌ഥർക്കും രാഷ്‌ട്രീയക്കാർക്കും പങ്കുണ്ടെന്ന് ശബ്‌ദരേഖയിൽ പറയുന്നു.
ബിവറേജസ് കോർപ്പറേഷനിലും കെടിഡിസിയിലും ജോലി വാഗ്‌ദാനം ചെയ്‌ത് നെയ്യാറ്റിൻകര സ്വദേശികളായ രണ്ടു യുവാക്കളിൽ നിന്നും പണം തട്ടിയെടുത്തെന്ന് ആരോപിച്ച് സരിതക്ക് എതിരെ കേസുണ്ട്. ജോലി വാഗ്‌ദാനം മാത്രമല്ല, വ്യാജ നിയമന ഉത്തരവും പരാതിക്കാർക്ക് സരിത നൽകിയിരുന്നു. പിൻവാതിൽ നിയമനം ആണെങ്കിലും ജോലി ഉറപ്പായും ലഭിക്കുമെന്ന് പണം വാങ്ങുന്നതിന് മുൻപ് പരാതിക്കാരെ ബോധ്യപ്പെടുത്തുന്നതാണ് ശബ്‌ദരേഖ.
താൻ മുൻപും പിൻവാതിൽ നിയമനം നടത്തിയിട്ടുണ്ടെന്നും ശബ്‌ദരേഖയിൽ പറയുന്നു. ആരോഗ്യകേരളം പദ്ധതിയിൽ 4 പേർക്ക് ജോലി നൽകിയെന്ന അവകാശവാദവും ശബ്‌ദരേഖയിൽ ഉന്നയിക്കുന്നു.
4 മാസങ്ങൾക്ക് മുൻപാണ് സമ്മർദ്ദങ്ങൾക്ക് ഒടുവിൽ തൊഴിൽത്തട്ടിപ്പ് കേസിൽ സരിതക്ക് എതിരെ നെയ്യാറ്റിൻകര പോലീസ് കേസെടുക്കുന്നത്. പരാതിക്കാർ മൊഴിയും ഈ ശബ്‌ദരേഖയും പൊലീസിന് കൈമാറിയിട്ടുണ്ട്. അതേസമയം, ചാനൽ ചർച്ചകളിൽ ഉൾപ്പടെ സരിത പ്രത്യക്ഷപ്പെട്ടിട്ടും അവരെയും കൂട്ടാളികളെയും അറസ്‌റ്റ് ചെയ്യാനോ ചോദ്യം ചെയ്യാനോ പോലീസ് തയാറായിട്ടില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്.
Read also: രാമക്ഷേത്ര നിര്‍മാണ ഫണ്ട്; ആര്‍എസ്എസ് കബളിപ്പിച്ചെന്ന് എല്‍ദോസ് കുന്നപ്പിള്ളി