റിയാദ്: വിമാന സർവീസുകൾ റദ്ദാക്കിയതിനെത്തുടർന്ന് നാട്ടിൽ കുടുങ്ങിയ പ്രവാസികളുടെ റീ എൻട്രി വിസ നീട്ടി നൽകുമെന്ന് സൗദി അറേബ്യ. സൗദിയിലേക്ക് തിരികെ എത്താൻ കഴിയാതിരുന്നവരുടെ റീ എൻട്രി വിസയും സൗദി അറേബ്യയിൽനിന്ന് ഫൈനൽ എക്സിറ്റിൽ നാട്ടിലേക്ക് പോകാനിരിക്കുന്നവരുടെ എക്സിറ്റ് വിസയും നാഷണൽ ഇൻഫർമേഷൻ സെന്ററുമായി സഹകരിച്ച് സ്വമേധയാ നീട്ടിനൽകാനുള്ള നടപടികളായതായി റിപ്പോർട്ടുണ്ട്. വിമാന സർവീസുകൾ ഉടൻ തുടങ്ങുമെന്ന പ്രതീക്ഷയിലാണ് സൗദിയിലും നാട്ടിലുമുള്ള പ്രവാസികൾ.
വിമാന സർവീസ് ഇല്ലാത്തതിനാൽ നാട്ടിലെത്തിയ പലർക്കും തിരിച്ചു പോകാൻ സാധിക്കുന്നില്ല. ഇവരിൽ റീ എൻട്രി വിസാ കാലാവധി അവസാനിക്കാറായവരും ധാരാളമുണ്ട്. ഇതിനെത്തുടർന്ന് ഉയർന്ന ചോദ്യത്തിനു മറുപടിയായാണ് സൗദിയുടെ പ്രഖ്യാപനം. സൗദിയിലേക്ക് മടങ്ങാനുള്ള റീ എൻട്രി വിസയുടെ കാലാവധി നീട്ടി നൽകുന്നതിനുള്ള ഒരുക്കങ്ങൾ നടക്കുന്നുണ്ട്. അതിനാൽ വിമാന സർവീസ് തുടങ്ങുന്നതിനനുസരിച്ച് ആളുകൾക്ക് സൗദിയിലേക്ക് തിരിച്ചെത്താമെന്നും അധികൃതർ അറിയിച്ചു. ഇഖാമ കാലാവധി തീരുന്നവരുടെ കാര്യത്തിലും അനുഭാവ പൂർണമായ നടപടിയുണ്ടാകുമെന്നാണ് പ്രവാസികളുടെ പ്രതീക്ഷ.