റിയാദ്: എണ്ണ വിതരണം വര്‍ധിപ്പിക്കണമെന്ന ആവശ്യം ഒപെക് രാജ്യങ്ങളിലെ പ്രധാനികളായ സൗദി അറേബ്യ നിരസിച്ചു. ഇതിനു പിന്നാലെ ആഗോള വിപണിയില്‍ എണ്ണ വില 85 ഡോളറിലേക്കെത്തി. കല്‍ക്കരി, പ്രകൃതി വാതകം, പാചക വാതകം എന്നിവയുടെ വിലയും വര്‍ധിച്ചു.
നേരത്തെ നിശ്‌ചയിച്ചതു പ്രകാരം നവംബറിലേ വിതരണം കൂട്ടുകയുള്ളൂ എന്നാണ് സൗദിയുടെ നിലപാട്. എണ്ണോത്പാദക രാജ്യങ്ങളുടെ കൂട്ടായ്‌മയായ ഒപെകിന്റെ തീരുമാനം നവംബറില്‍ എണ്ണ വിതരണം വര്‍ധിപ്പിക്കാം എന്നായിരുന്നു. ആഗോള വിപണിയില്‍ എണ്ണ വില ഉയരുമ്പോഴും ഈ തീരുമാനത്തില്‍ മാറ്റം വേണ്ടതില്ലെന്നാണ് പ്രധാന എണ്ണോത്പാദകരായ സൗദിയുടെ നിലപാട്.
ഇതോടെ എണ്ണ വില ബാരലിന് ഒരു ശതമാനം വര്‍ധിച്ച് 85 ഡോളറില്‍ എത്തി. ഒപെകിന്റെ തീരുമാനങ്ങള്‍ക്ക് അനുസരിച്ചാണ് എണ്ണ വില കൂടുകയും കുറയുകയും ചെയ്യാറുള്ളത്. നിലവില്‍ കല്‍ക്കരി ക്ഷാമം കാരണം വിവിധ രാജ്യങ്ങള്‍ ഇതിന് പകരമായി പെട്രോളിയം ഉൽപന്നങ്ങളും പ്രകൃതി വാതകവും ഉപയോഗിക്കുന്നുണ്ട്. ഇതിനാല്‍, പ്രകൃതി വാതകത്തിന്റെ വിലയും പാചക വാതക വിലയും ഇരട്ടിയിലേക്ക് എത്തുകയാണ്.
റെക്കോര്‍ഡ് നഷ്‌ടമാണ് കഴിഞ്ഞ വര്‍ഷം എണ്ണവിലയില്‍ ഉണ്ടായത്. അത് ഈ വര്‍ഷം നികത്തുകയാണ് ഉല്‍പാദക രാജ്യങ്ങളുടെ ലക്ഷ്യം. റഷ്യയുള്‍പ്പെടുന്ന ഒപെക് പ്‌ളസ് രാജ്യങ്ങള്‍ പ്രതിദിനം 40.73 ദശലക്ഷം ബാരലാണ് സെപ്റ്റംബറില്‍ ഉൽപാദിപ്പിച്ചത്. ഇത് നേരത്തെ 28 ദശലക്ഷം ബാരലായിരുന്നു. ഇനിയും വിതരണം വര്‍ധിപ്പിക്കാനാകില്ലെന്ന നിലപാടിലാണ് ഗള്‍ഫ് രാജ്യങ്ങളും.
National News: എൻഡോസൾഫാൻ ഇരയായ യുവാവിനെ പീഡിപ്പിച്ചു; പ്രതി അറസ്‌റ്റിൽ