ബെംഗളൂരു: കര്‍ണാടകയില്‍ സ്‌കൂളുകള്‍ 23 മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. 9 മുതല്‍ 12 വരെയുള്ള ക്ളാസുകളാണ് ആരംഭിക്കുകയെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്‌ഥാനത്ത് കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിലാണ് നടപടി.
അതേസമയം കേരളവും മഹാരാഷ്‍ട്രയുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ വാരാന്ത്യ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താൻ തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. കൂടാതെ സംസ്‌ഥാനത്തുടനീളം നിലവിലുള്ള രാത്രികാല കർഫ്യൂ രാത്രി 10 മണിക്ക് പകരം രാത്രി 9 മുതൽ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.
സ്‌കൂളുകൾ തുറക്കുന്നതിന് ചില നിബന്ധനകളുണ്ടെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി. ഒന്നിടവിട്ട ദിവസങ്ങളിൽ ബാച്ചുകളായാണ് ക്ളാസുകൾ നടത്തുക. ഇതുമായി ബന്ധപ്പെട്ട ഉത്തരവിൽ വിശദാംശങ്ങൾ നൽകുമെന്നും മുഖ്യമന്ത്രി ബൊമ്മെ പറഞ്ഞു.
മൂന്നാം തരംഗത്തിന്റെ സാധ്യതയും കോവിഡ് അണുബാധയുടെ തീവ്രതയും കണക്കിലെടുത്ത് എട്ടാം ക്ളാസ് വരെയുള്ള പ്രൈമറി, സെക്കൻഡറി ക്ളാസുകൾ ആരംഭിക്കുന്നതിനെക്കുറിച്ച് ഓഗസ്‌റ്റ് അവസാനത്തോടെ തീരുമാനമെടുക്കണമെന്നാണ് വിദഗ്‌ധർ അഭിപ്രായപ്പെടുന്നതെന്നും ബൊമ്മെ കൂട്ടിച്ചേർത്തു.
സംസ്‌ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി വെള്ളിയാഴ്‌ച ആരോഗ്യ, വിദ്യാഭ്യാസ വിദഗ്‌ധർ, മന്ത്രിമാർ, സംസ്‌ഥാന സർക്കാരിന്റെ ഉന്നത ഉദ്യോഗസ്‌ഥർ എന്നിവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്‌ച നടത്തിയിരുന്നു.
Most Read: കോവിഡ് ചികിൽസ; ആന്റിബോഡി തെറാപ്പിക്ക് കേരളം അംഗീകാരം നൽകി