ബെംഗളൂരു: കര്‍ണാടകയിൽ കോവിഡ് രോഗവ്യാപനം കുറവുള്ള ജില്ലകളില്‍ സ്‌കൂളുകള്‍ തുറക്കാനൊരുങ്ങി സർക്കാർ. രണ്ട് ശതമാനത്തില്‍ താഴെ ടെസ്‌റ്റ് പോസിറ്റിവിറ്റിയുള്ള ജില്ലകളിൽ ഓഗസ്‌റ്റ് 23 മുതല്‍ സ്‌കൂളുകള്‍ തുറക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ ബൊമ്മെ അറിയിച്ചു.
ഒമ്പത് മുതല്‍ 12 വരെയുള്ള ക്ളാസുകളാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുക. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി ആരോഗ്യ വിദഗ്‌ധരുമായി ചര്‍ച്ച നടത്തി, മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഉടന്‍ പുറത്തിറക്കും. രണ്ട് ശതമാനത്തില്‍ കൂടുതല്‍ ടെസ്‌റ്റ് പോസിറ്റിവിറ്റി ഉള്ളയിടങ്ങളില്‍ സ്‌കൂളുകള്‍ തുറക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സ്‌കൂളില്‍ പ്രവേശിക്കുന്ന മാതാപിതാക്കളും അധ്യാപകരും ജീവനക്കാരും വാക്‌സിൻ എടുത്തിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം സംസ്‌ഥാനത്ത് പ്രതിമാസമുള്ള 65 ലക്ഷം വാക്‌സിനേഷന്‍ ഒരു കോടിയാക്കി ഉയർത്തുന്നതിന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിദിനം കർണാടകയിൽ 1600 മുതല്‍ 1800 കേസുകളാണ് റിപ്പോര്‍ട് ചെയ്യപ്പെടുന്നത്. ടെസ്‌റ്റ് പോസിറ്റിവിറ്റി കുറയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
Read Also: 75ആം സ്വാതന്ത്ര്യദിന ആഘോഷത്തിനൊരുങ്ങി രാജ്യം; കനത്ത സുരക്ഷയിൽ ഡെൽഹി