തിരുവനന്തപുരം: സംസ്‌ഥാനത്ത് കേരളപ്പിറവി ദിനത്തില്‍ തന്നെ സ്‌കൂളുകള്‍ തുറക്കാന്‍ ധാരണയായി. ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി നടത്തിയ കൂടിക്കാഴ്‌ചക്ക് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കവെയാണ് മന്ത്രി വി ശിവന്‍കുട്ടി ഇക്കാര്യം അറിയിച്ചത്. സ്‌കൂള്‍ തുറക്കാന്‍ എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കിതായി വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. സമ്പൂര്‍ണ റിപ്പോര്‍ട് തയ്യാറാക്കാന്‍ ആരോഗ്യ, വിദ്യാഭ്യാസ സെക്രട്ടറിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
എത്രയും വേഗം മാര്‍ഗനിര്‍ദ്ദേശം തയ്യാറാക്കുമെന്ന് നിര്‍ണായക യോഗത്തിനുശേഷം വിദ്യാഭ്യാസ, ആരോഗ്യ മന്ത്രിമാര്‍ പ്രതികരിച്ചു. രക്ഷിതാക്കളെ ബോധവൽക്കരിക്കാന്‍ കൗണ്‍സിലിങ് നടത്തും. സിറോ സര്‍വേ ഫലം കൂടി പരിഗണിച്ചാകും അന്തിമ തീരുമാനം.
വിദ്യാർഥികള്‍ക്ക് ബയോബബിള്‍ സുരക്ഷയൊരുക്കാനാണ് ലക്ഷ്യമിടുന്നത്. കുട്ടികള്‍ സ്‌കൂളിലെത്തി തിരിച്ച് വീടുകളില്‍ എത്തുന്നത് വരെയുള്ള കാര്യങ്ങളില്‍ ചര്‍ച്ച നടത്തി സൂക്ഷ്‌മമായി പരിശോധിച്ച് ക്രമീകരണം ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
രക്ഷിതാക്കളുടെയും ജീവനക്കാരുടെയും വാക്‌സിനേഷന്‍ ഉടൻ പൂര്‍ത്തിയാക്കും. എല്ലാവിധ സജ്‌ജീകരണങ്ങളും ഏർപ്പെടുത്തിയാണ് സ്‌കൂള്‍ തുറക്കാന്‍ പോകുന്നതെന്ന് മുഖ്യമന്ത്രിയും നേരത്തെ വ്യക്‌തമാക്കിയിരുന്നു. ആരോഗ്യവകുപ്പും, വിദ്യാഭ്യാസ വകുപ്പും ഇതിനായുള്ള ക്രമീകരണങ്ങള്‍ നടത്തും.
ക്ളാസുകളുടെ ഷിഫ്റ്റ് സംബന്ധിച്ച തീരുമാനം അധ്യാപക സംഘടനകളുമായുള്ള ചർച്ചക്ക് ശേഷമായിരിക്കും തീരുമാനിക്കുക. ഉച്ചവരെയുള്ള ക്ളാസിനാണ് സാധ്യത. ഒന്നിടവിട്ട ദിവസങ്ങളിൽ ക്ളാസുകൾ ക്രമീകരിച്ചേക്കും. ഇക്കാര്യങ്ങളില്‍ അന്തിമ തീരുമാനം എടുക്കാനാണ് അധ്യാപക സംഘടനകളുമായി ചർച്ച നടത്തുന്നത്.
Read Also: ഭിന്നശേഷിക്കാർക്ക് വാക്‌സിൻ വീടുകളിൽ; രണ്ടാം തരംഗം ശമിച്ചിട്ടില്ലെന്ന് കേന്ദ്രം