ന്യൂഡെല്‍ഹി: ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ അതിതീവ്രമായ ഉഷ്‌ണ തരംഗം സാധാരണമായി മാറുമെന്ന് പഠനം. അമേരിക്കയിലെ ഓക്ക് റിഡ്ജ് സര്‍വകലാശാലയില്‍ നിന്നുള്ള ശാസ്‍ത്രജ്‌ഞർ നടത്തിയ പഠനത്തിലാണ് ഇന്ത്യയുള്‍പ്പെടെയുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ അതിതീവ്ര ഉഷ്‌ണ തരംഗം അനുഭവപ്പെടുമെന്ന് പറയുന്നത്. ജിയോഫിസിക്കല്‍ റിസേര്‍ച്ച് ലെറ്റേഴ്‌സ് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
ദക്ഷിണേഷ്യയെ സംബന്ധിച്ചിടത്തോളം ഭാവി ശുഭകരമായി തോന്നുന്നില്ലെന്നും എന്നാൽ പക്ഷേ ചൂട് വര്‍ദ്ധിക്കുന്നത് തടയാനുള്ള നടപടികള്‍ ഇപ്പോഴെ ആരംഭിച്ചാല്‍ വലിയ അപകടത്തില്‍ നിന്നും രക്ഷപ്പെടാമെന്നും പഠനത്തില്‍ പറയുന്നുണ്ട്. 1.5 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നാല്‍ പോലും അത് ദക്ഷിണേഷ്യന്‍ രാജ്യങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും അതുകൊണ്ട് ഹരിത ഗൃഹ വാതകങ്ങളുടെ നിയന്ത്രണം ഉൾപ്പടെയുള്ള വിഷയങ്ങളില്‍ ശ്രദ്ധ വേണമെന്നും പഠനത്തില്‍ പറയുന്നു.
ചൂട് വര്‍ദ്ധിക്കുന്നത് ഇന്ത്യയുടെ പ്രധാന കാര്‍ഷിക ഉൽപാദന കേന്ദ്രങ്ങളിലും പശ്‌ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, തീരദേശ മേഖല, നഗര കേന്ദ്രങ്ങള്‍ തുടങ്ങിയ സ്‌ഥലങ്ങളിലെയും തൊഴില്‍ സാഹചര്യങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും പഠനത്തില്‍ പറയുന്നു.
Read also: പീഡനക്കേസ്; ബിജെപി നേതാവ് ചിൻമയാനന്ദിനെ വെറുതെ വിട്ടു