തിരുവനന്തപുരം: സീറ്റ് വിഭജനത്തിൽ അന്തിമ തീരുമാനം എടുക്കാൻ യുഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. യുഡിഎഫ് യോഗത്തിന് മുമ്പ് ജോസഫ് വിഭാഗവുമായി അവസാനഘട്ട ചർച്ച നടത്തും. 12 സീറ്റ് വേണമെന്ന നിലപാടിൽ ഇപ്പോഴും ഉറച്ച് നിൽക്കുകയാണ് ജോസഫ് വിഭാഗം. കോൺഗ്രസിന്റെ കർശന നിലപാടിനെ തുടർന്ന് മൂവാറ്റുപുഴ സീറ്റ് വച്ചു മാറാനുള്ള നീക്കം ഉപേക്ഷിച്ചു. പ്രകടന പത്രിക സംബന്ധിച്ച ചർച്ചയും ഇന്നത്തെ യുഡിഎഫ് യോഗത്തിൽ ഉണ്ടാവും.
ചങ്ങനാശേരി കോണ്‍ഗ്രസിന് വിട്ട് നല്‍കില്ലെന്ന നിലപാടിലാണ് ജോസഫ് വിഭാഗം. കോട്ടയത്ത് നാല് സീറ്റ് വേണമെന്നും ജോസഫ് വിഭാഗം ആവശ്യപ്പെടുന്നു. പാലാ, ചങ്ങനാശേരി സീറ്റുകളോട് കേരളാ കോണ്‍ഗ്രസിന് വൈകാരിക ബന്ധമാണുള്ളത്.
പാലാ മാണി സി കാപ്പന് നൽകാൻ തീരുമാനമായി, ചങ്ങനാശേരിയും മൂവാറ്റുപുഴയും തമ്മില്‍ വച്ചു മാറാൻ തയ്യാറാകുന്നു. ഈ നീക്കത്തിനെ ശക്‌തമായി എതിര്‍ക്കുകയാണ് കോട്ടയത്തെ ജോസഫ് പക്ഷവും സിറ്റിംഗ് എംഎല്‍എ സിഎഫ് തോമസിന്റെ കുടുംബവും.
കടുത്തരുത്തി, പൂഞ്ഞാര്‍ അല്ലെങ്കില്‍ കാഞ്ഞിരപ്പള്ളി എന്നിവയാണ് ജോസഫ് വിഭാഗത്തിനായി കോണ്‍ഗ്രസ് നല്‍കാൻ ഉദ്ദേശിക്കുന്നത്. എന്നാല്‍ ഏറ്റുമാനൂരും ചങ്ങനാശേരിയും കൂടി കിട്ടണമെന്ന നിലപാടിലാണ് ജോസഫ് പക്ഷം.
Also Read: അധികാരത്തില്‍ വന്നാല്‍ ബംഗാളില്‍ പശുക്കടത്ത് അവസാനിപ്പിക്കും; യോഗി ആദിത്യനാഥ്