കൊച്ചി: ബലാൽസംഗ കേസില്‍ വിജയ് ബാബുവിനെ ചോദ്യം ചെയ്യൽ ഇന്ന് രണ്ടാം ദിവസത്തിലേക്ക്. ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരായ വിജയ് ബാബുവിന്റെ അറസ്‌റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. എന്നാൽ, ഹൈക്കോടതി മുൻകൂർ ജാമ്യം നല്‍കിയിട്ടുള്ളതിനാൽ അറസ്‌റ്റ് രേഖപ്പെടുത്തിയിട്ടും വിജയ് ബാബുവിനെ റിമാൻഡ് ചെയ്‌തിട്ടില്ല.
5 ലക്ഷം രൂപയുടെ ബോണ്ടിൽ രണ്ടുപേരുടെ ആൾജാമ്യമാണ് കോടതി നിർദ്ദേശിച്ചിട്ടുള്ളത്. അതിനിടെ, വിജയ് ബാബുവിനെ കൊച്ചിയിലെ ആഡംബര ഹോട്ടലിൽ ഇന്ന് തെളിവെടുപ്പിന് എത്തിക്കും. കുറ്റകൃത്യം നടന്നതായി പരാതിക്കാരി വെളിപ്പെടുത്തിയ പനമ്പള്ളി നഗറിലെ ഫ്ളാറ്റിൽ ഇന്നലെ തെളിവെടുപ്പ് നടന്നിരുന്നു. പീഡനക്കേസ് പ്രതിയുടെ ലൈംഗിക ശേഷി പരിശോധനയും അടുത്ത ദിവസങ്ങളിൽ നടക്കും.
അതേസമയം, കേസില്‍ വിജയ് ബാബു കുറ്റക്കാരനാണെന്ന് തെളിഞ്ഞതായി കൊച്ചി ഡിസിപി വിയു കുര്യക്കോസ് വെളിപ്പെടുത്തിയിരുന്നു. അന്വേഷണത്തിൽ പ്രതി കുറ്റം ചെയ്‌തതിന് കൃത്യമായ തെളിവും വിശ്വസീനയമായ മൊഴികളും ലഭിച്ചതിനെ തുടർന്നാണ് അറസ്‌റ്റ് രേഖപ്പെടുത്തിയതെന്ന് അന്വേഷണ സംഘം അറിയിച്ചു. അതിനിടെ, കേസ് ഒഴിവാക്കാന്‍ അതിജീവിതയുടെ ബന്ധുവിനെ നടന്‍ വിജയ് ബാബു സ്വാധീനിക്കുന്നതിന്റെ ഓഡിയോ ക്ളിപ്പ് പുറത്ത് വന്നിട്ടുണ്ട്.
കേസുമായി മുമ്പോട്ട് പോയാല്‍ താന്‍ മരിക്കുമെന്നും വേണമെങ്കില്‍ പെണ്‍കുട്ടിയുടെ കാല് പിടിക്കാമെന്നും വിജയ് ബാബു പെണ്‍കുട്ടിയുടെ ബന്ധുവിനോട് പറയുന്ന ഓഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. ഹൈക്കോടതി ജാമ്യവ്യവസ്‌ഥ അനുസരിച്ച് രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറുമണിവരെ വിജയ് ബാബു അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം. ചോദ്യം ചെയ്യലിന് ശേഷം വിജയ് ബാബുവിന് വീട്ടിലേക്ക് മടങ്ങാം. ജൂലൈ മൂന്നുവരെയാണ് വിജയ് ബാബുവിന്റെ കസ്‌റ്റഡി കാലാവധി.
Most Read: എംപി ഓഫിസ് ആക്രമണം; പ്രത്യേക അന്വേഷണ സംഘത്തിന്റെ യോഗം ഇന്ന്