തിരുവനന്തപുരം : സംസ്‌ഥാനത്ത് ചരിത്രവിജയമായി തുടർഭരണം നേടിയ എൽഡിഎഫ് സർക്കാർ ഇന്ന് സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേൽക്കും. ഇന്ന് വൈകുന്നേരം മൂന്നരക്ക് തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ വച്ചാണ് സത്യപ്രതിജ്‌ഞ ചടങ്ങ് നടക്കുന്നത്. ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുക്കും.
കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സംസ്‌ഥാനത്ത് നിയുക്‌ത മന്ത്രിമാർ, എംഎൽഎമാർ, ജഡ്‌ജിമാർ എന്നിവരുൾപ്പടെ 500 പേർക്കാണ് സെൻട്രൽ സ്‌റ്റേഡിയത്തിലെ പ്രത്യേക വേദിയിൽ ക്ഷണമുള്ളത്. കോവിഡ് നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രതിപക്ഷം വെർച്വലായി ചടങ്ങിൽ പങ്കെടുക്കും. ഇന്ന് നടക്കുന്ന സത്യപ്രതിജ്‌ഞക്ക് ശേഷം 24നോ 27നോ നിയമസഭ ചേരുന്നതും പരിഗണനയിലുണ്ട്.
സത്യപ്രതിജ്‌ഞക്ക് മുൻപായി ഇന്ന് രാവിലെ 9 മണിയോടെ ആലപ്പുഴയിലെ പുന്നപ്ര-വയലാർ രക്‌തസാക്ഷികൾക്ക് പിണറായി വിജയനും നിയുക്‌ത മന്ത്രിമാരും പുഷ്‌പാർച്ചന നടത്തും. കോവിഡ് സ്‌ഥിതി രൂക്ഷമായതിനാൽ നിലവിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സംസ്‌ഥാനത്ത് സത്യപ്രതിജ്‌ഞ നടത്തുന്നതിനെതിരെ നിരവധി ആളുകൾ രംഗത്ത് വന്നിരുന്നു. ചടങ്ങ് ഓൺലൈനായി നടത്തണമെന്നാണ് ഇവർ ഉന്നയിച്ചിരുന്നത്. എന്നാൽ ചടങ്ങ് നിശ്‌ചയിച്ച തീയതിയിൽ തന്നെ നടത്തുമെന്ന തീരുമാനത്തിലായിരുന്നു ഇടത് മുന്നണി.
Read also : കോവിഡിന് പിന്നാലെ ബ്ളാക്ക് ഫംഗസ്; പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് രാജസ്‌ഥാൻ