ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഞ്ചാബ് സന്ദർശനത്തിനിടെ സുരക്ഷാ വീഴ്‌ച ഉണ്ടായതിനെ കുറിച്ചുള്ള അന്വേഷണം മരവിപ്പിച്ച് സുപ്രീം കോടതി. കേന്ദ്ര, സംസ്‌ഥാന സർക്കാരുകൾ തിങ്കളാഴ്‌ച വരെ അന്വേഷണം നടത്തരുതെന്ന് കോടതി വാക്കാൽ നിർദ്ദേശിച്ചു. സ്വതന്ത്ര അന്വേഷണം നടത്തണമെന്ന ആവശ്യത്തിൻമേൽ തിങ്കളാഴ്‌ച വാദം കേൾക്കും.
സംസ്‌ഥാനവും കേന്ദ്രവും പ്രധാനമന്ത്രിയുടെ യാത്രാവിവരങ്ങൾ പഞ്ചാബ്, ഹരിയാന ഹൈക്കോടതി രജിസ്‌ട്രാർ ജനറലിന് കൈമാറണം. വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ രജിസ്‌ട്രാറിനോട് സുപ്രീം കോടതി നിർദ്ദേശിക്കുകയും ചെയ്‌തു.
പ്രധാനമന്ത്രിയുടെ യാത്രയ്‌ക്ക് സുരക്ഷാ വീഴ്‌ചയുണ്ടായത് അപൂർവങ്ങളിൽ അപൂർവമാണെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. രാജ്യാന്തര തലത്തിൽ വരെ നാണക്കേടുണ്ടാക്കുന്നതും അങ്ങേയറ്റം അപകടകരവുമാണ്. പഞ്ചാബ് ആഭ്യന്തര മന്ത്രിക്കും സംഭവത്തിൽ പങ്കുണ്ടോ എന്ന് പരിശോധിക്കണമെന്നും അതിനാൽ അന്വേഷണ സമിതിയിൽ ഉൾപ്പെടുത്താൻ സാധിക്കില്ലെന്നും കേന്ദ്രം അറിയിച്ചു.
സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ സമിതിയെ നിയമിച്ചെന്നും ആരെ വേണമെങ്കിലും സമിതിയിൽ ഉൾപ്പെടുത്താൻ തയ്യാറാണെന്നും പഞ്ചാബ് സർക്കാർ അറിയിച്ചു. പ്രധാനമന്ത്രി എല്ലാവരുടെയുമാണ്. അതിനാലാണ് സുരക്ഷാ വീഴ്‌ച സംസ്‌ഥാനവും അന്വേഷിക്കുന്നത്. കോടതിക്ക് ഉചിതമെന്ന് തോന്നുന്ന രീതിയിൽ പ്രവർത്തിക്കാൻ തയ്യാറാണെന്നും പഞ്ചാബ് സർക്കാർ അറിയിച്ചു.
Also Read: നീറ്റ് പിജി കൗൺസിലിംഗ്; സുപ്രീം കോടതി അനുമതി നൽകി