ലണ്ടൻ: ഇരുപത്തി നാലാമത് ഗ്രാൻഡ് സ്‌ളാം കിരീടം ലക്ഷ്യമിട്ട് വിംബിൾഡൺ കളിക്കാനെത്തിയ സെറീന വില്യംസിന് തിരിച്ചടി. ആദ്യ മൽസരത്തിനിടെ പരിക്കേറ്റ മുൻ ചാമ്പ്യൻ കൂടിയായ സെറീനയ്‌ക്ക് തന്റെ ലക്ഷ്യം പൂർത്തിയാക്കാതെ മടങ്ങേണ്ടി വന്നു.
തന്റെ ആദ്യ റൗണ്ടിൽ സീഡില്ലാ താരമായ ബെലാറസിന്റെ അലക്‌സാൻഡിയ സസ്‌നോവിച്ചിനെതിരെ 3- 2ന് മുന്നിൽ നിൽക്കുമ്പോഴാണ് സെറീനയ്‌ക്ക് പരിക്കേറ്റത്. സെന്റർ കോർട്ടിൽ കളിക്കുന്നതിനിടെ തെന്നിവീണ അമേരിക്കൻ താരത്തിന്റെ കണങ്കാലിന് പരിക്കേറ്റു. ഇടവേളയെടുത്ത് തിരിച്ച് വന്നെങ്കിലും പരിക്ക് കാരണം സെറീനയ്‌ക്ക് കളി പൂർത്തിയാക്കാൻ കഴിഞ്ഞില്ല.
സസ്‌നോവിച്ച് മൽസരം 3- 1ൽ നിന്ന് 3- 3ൽ എത്തിച്ചു. അടുത്ത സെർവിനായി ഒരുങ്ങുന്നതിനിടെ വേദന സഹിക്കാനാകാതെ സെറീന കരഞ്ഞു. പിന്നാലെ പിൻമാറുന്നതായി അറിയിക്കുകയായിരുന്നു. ഇത് തന്റെ ഹൃദയം തകർക്കുന്നുവെന്നാണ് താരം പിന്നീട് പ്രതികരിച്ചത്.
ഇതോടെ ഇതിഹാസ താരം മാർഗരറ്റ് കോർട്ടിന്റെ 24 ഗ്രാൻഡ് സ്‌ളാം റെക്കോർഡ് തകർക്കാനായുള്ള സെറീനയുടെ കാത്തിരിപ്പ് ഇനിയും നീണ്ടേക്കും.
Also Read: കോവിഡ് മരണം; കുടുംബങ്ങൾക്ക് നഷ്‌ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി