ന്യൂഡെൽഹി: കോവിഷീൽഡ് വാക്‌സിൻ സ്വകാര്യ ആശുപത്രികൾക്ക് ഒരു ഡോസിന് 600 രൂപക്കും സംസ്‌ഥാന സർക്കാരുകൾക്ക് 400 രൂപക്കും നൽകുമെന്ന് സെറം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്‌ഐഐ) പ്രഖ്യാപിച്ചു.
“അടുത്ത രണ്ട് മാസത്തേക്ക്, വാക്‌സിൻ ഉൽപാദനം വർധിപ്പിച്ചുകൊണ്ട് നിലവിലെ വാക്‌സിൻ ക്ഷാമം ഞങ്ങൾ പരിഹരിക്കും. പുതിയ വാക്‌സിന്‍ പോളിസി അനുസരിച്ച്, വാക്‌സിൻ ഡോസുകളുടെ 50% കേന്ദ്ര സർക്കാരിനും ശേഷിക്കുന്ന 50% സംസ്‌ഥാന സർക്കാരുകൾക്കും സ്വകാര്യ ആശുപത്രികൾക്കും നൽകും,”- സെറം ഇൻസ്‌റ്റിറ്റ്യൂട്ട് പ്രസ്‌താവനയിൽ പറഞ്ഞു.
IMPORTANT ANNOUNCEMENT pic.twitter.com/bTsMs8AKth
— SerumInstituteIndia (@SerumInstIndia) April 21, 2021
ലോകത്തിലെ മറ്റ് വാക്‌സിനുകളുടെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ കോവിഷീൽഡിന്റെ വില കുറവാണെന്നും സെറം ഇൻസ്‌റ്റിറ്റ്യൂട്ട് ചൂണ്ടിക്കാട്ടി. അമേരിക്കൻ വാക്‌സിനുകൾക്ക് 1,500 രൂപയും റഷ്യൻ, ചൈനീസ് വാക്‌സിനുകൾക്ക് ഒരു ഡോസിന് 750 രൂപയുമാണ് വിലയെന്നും സെറം ഇൻസ്‌റ്റിറ്റ്യൂട്ട് വ്യക്‌തമാക്കി. കേന്ദ്ര സര്‍ക്കാരിന് തുടര്‍ന്നും 150 രൂപയ്‌ക്ക് വാക്‌സിന്‍ നല്‍കുമെന്നും അവർ കൂട്ടിച്ചേർത്തു.
മെയ് ഒന്ന് മുതല്‍ രാജ്യത്തെ സ്വകാര്യ ആശുപത്രികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വാക്‌സിൻ നല്‍കില്ലെന്നും സ്വകാര്യ ആശുപത്രികള്‍ നിര്‍മാതാക്കളില്‍ നിന്ന് നേരിട്ട് വാക്‌സിന്‍ വാങ്ങണമെന്നും കേന്ദ്രം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നിലവില്‍ സര്‍ക്കാര്‍ നല്‍കുന്ന വാക്‌സിന്‍ കുത്തിവെക്കാൻ 250 രൂപയാണ് സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നത്. സ്വകാര്യ ആശുപത്രികള്‍ നേരിട്ട് വാക്‌സിന്‍ വാങ്ങുന്നതോടെ നിരക്ക് കുത്തനെ ഉയരാൻ സാധ്യതയുണ്ട്.
Also Read: നേമത്തിന്റെ വികസന പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞു; തിരഞ്ഞെടുപ്പ് ഫലം ബാധിക്കില്ല; കുമ്മനം