കോഴിക്കോട്: നവംബർ ഒമ്പത് മുതൽ ജില്ലയിൽ സർവീസുകൾ നിർത്താൻ ഒരുങ്ങി സ്വകാര്യ ബസുകൾ. ഡീസൽ വില വർധനയും ഭീമമായ നികുതിയും കാരണം സ്വകാര്യ ബസുടമകൾ സാമ്പത്തിക പ്രതിസന്ധിയിൽ ആയതിനാൽ ഒമ്പത് മുതൽ സർവീസ് നിർത്തുമെന്ന് ജില്ലാ ബസ് ഓപ്പറേറ്റ്സ് അസോസിയേഷൻ അറിയിച്ചു.
കോവിഡ് മൂലമുണ്ടായ രണ്ട് ലോക്ക്‌ഡൗൺ പശ്‌ചാത്തലത്തിൽ സ്വകാര്യ ബസ് മേഖല തകർച്ചയിലേക്ക് കൂപ്പുകുത്തിയിരുന്നു. രണ്ട് വർഷത്തോളമാണ് ബസുകൾ നിരത്തിലിറങ്ങാതെ കൊവിഡിനെ മറികടന്നത്. നിലവിൽ ബസുകൾ സർവീസുകൾ ആരംഭിച്ചെങ്കിലും അടിക്കടി വർധിക്കുന്ന ഇന്ധനവില മൂലം കൂടുതൽ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. 2020 ജൂണിൽ ഒരു ലിറ്റർ ഡീസലിന്റെ വില 66 ആയിരുന്ന സ്‌ഥാനത്ത് ഇപ്പോഴത് 103ൽ എത്തിനിൽക്കുന്നതായി അസോസിയേഷൻ പറഞ്ഞു.
ഡീസൽ വിലയിൽ അടിക്കടി വർധനവ് ഉണ്ടായിട്ടും യാത്രക്കാരിൽ നിന്ന് ഈടാക്കുന്ന മിനിമം ചാർജിലും വിദ്യാർഥികളുടെ യാത്രാ ഇളവിലും മാറ്റമില്ലാതെ തുടരുന്നതാണ് മേഖലയെ കൂടുതൽ പ്രതിസന്ധിയിൽ ആക്കുന്നതെന്ന് അസോസിയേഷൻ ആരോപിച്ചു. വിദ്യാർഥികളുടെ കൺസെഷൻ മിനിമം ചാർജിന്റെ 50 ശതമാനമായി നിജപ്പെടുത്തുക, യാത്രക്കാരുടെ മിനിമം ചാർജ് 12 രൂപയാക്കി ഉയർത്തുക, കോവിഡ് കാലത്തേ നികുതി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് അസോസിയേഷൻ മുന്നോട്ടുവെക്കുന്നത്.
Most Read: സർക്കാർ ഡോക്‌ടർമാർ നവംബർ ഒന്ന് മുതൽ നിൽപ്പ് സമരത്തിലേക്ക്