സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം ഏഴായി. തിരുവനന്തപുരത്ത് മൂന്ന് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെയാണ് മരണസംഖ്യ ഉയർന്നത്. നേരത്തെ വയനാട്, കണ്ണൂർ, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഓരോ കോവിഡ് മരണം റിപ്പോർട്ട് ചെയ്തിരുന്നു . തിരുവനന്തപുരം ചിറയിൽകീഴ് സ്വദേശി രമാദേവി (68), പടനിലം സ്വദേശി കമലമ്മ (85), തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലെ വിചാരണ തടവുകാരൻ മണികണ്ഠൻ (72) എന്നിവരാണ് മരിച്ചത്.
വയനാട് വാളാട് സ്വദേശി ആലി (73) ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് മരണപ്പെട്ടത്. കഴിഞ്ഞ മാസം 28 ന് കൊവിഡ് സ്ഥിരീകരിച്ച ആലി ചികിത്സയിൽ കഴിയവെയാണ് മരണത്തിന് കീഴടങ്ങിയത്. ഏറെ നാളായി അർബുദ ബാധിതനായി ചികിത്സയിലായിരുന്ന ഇയാളുടെ ആരോഗ്യനില കോവിഡ് സ്ഥിരീകരിച്ചതോടെ കൂടുതൽ വഷളാവുകയായിരുന്നു.
കണ്ണൂരിൽ കെ. കണ്ണപുരം സ്വദേശി എലിയത്ത് കൃഷ്ണനാണ് മരിച്ചത്. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം. ഇവരുടെ ആദ്യ പരിശോധനാഫലം പോസിറ്റീവ് ആയിരുന്നുവെങ്കിലും ആലപ്പുഴ വൈറോളജി ലാബിലെ പരിശോധനാഫലം കൂടി വരാനുണ്ട്.
ശാരീരിക അസ്വസ്ഥതകളെ തുടർന്ന് തിങ്കളാഴ്ച ഇയാളെ കണ്ണൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് കൊവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചതോടെ പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.
ആലപ്പുഴയിൽ പത്തിയൂർ സ്വദേശി സദാനന്ദ (63)നും പത്തനംതിട്ടയിലെ കോന്നി സ്വദേശി ഷെബർബാ(48)നും ഇന്ന് കോവിഡ് ബാധിച്ചു മരിച്ചു. മരണ സംഖ്യ ഉയരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുകയാണ് ആരോഗ്യ പ്രവർത്തകരും സർക്കാരും .