വയനാട്: വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് അടിച്ചു തകർത്ത സംഭവത്തിൽ എസ്എഫ്ഐയുടെ നടപടി ഇന്ന് ഉണ്ടാവില്ല. എസ്എഫ്ഐ സംസ്‌ഥാന സെന്റർ, സെക്രട്ടറിയേറ്റ് യോഗങ്ങൾക്ക് ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക. സംസ്‌ഥാന സെന്റർ, സെക്രട്ടറിയേറ്റ് യോഗങ്ങൾ ഉടൻ ചേരാനാണ് സംഘടനയുടെ തീരുമാനം. വയനാട് സമരവും തുടർനടപടികളും യോഗത്തിൽ ചർച്ച ചെയ്യും.
തുടർന്ന് വയനാട് ജില്ലാ കമ്മിറ്റി യോഗവും വിളിക്കും. ജില്ലാ കമ്മിറ്റിയിൽ എസ്എഫ്ഐ സംസ്‌ഥാന പ്രസിഡണ്ടും പങ്കെടുത്തേക്കും. അതിനിടെ, സംഭവത്തിൽ ആറ് എഡിഎഫ്ഐ പ്രവർത്തകരെ കൂടി കൽപ്പറ്റ പോലീസ് ഇന്ന് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇതോടെ പിടിയിലായവരുടെ എണ്ണം 25 ആയി. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസ് എടുത്തിട്ടുള്ളത്.
അതേസമയം, രാഹുൽ ഗാന്ധി എംപിയുടെ ഓഫിസ് ആക്രമിച്ച സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു. മാനന്തവാടി ഡിവൈഎസ്‌പി തലവനായ സംഘമാണ് അന്വേഷണം നടത്തുക. എംപി ഓഫിസിൽ നടന്ന അക്രമം, പോലീസിന് നേരെയുള്ള അക്രമം എന്നിങ്ങനെ രണ്ട് കേസുകളാണ് അന്വേഷിക്കുന്നതെന്ന് പോലീസ് അറിയിച്ചു. അതിനിടെ, എംപിയുടെ ഓഫിസ് ആക്രമിക്കപ്പെട്ട സംഭവത്തിൽ സംസ്‌ഥാനത്ത് പ്രതിഷേധം കടുപ്പിക്കുകയാണ് കോൺഗ്രസ്.
കൽപ്പറ്റയിൽ ഇന്ന് യുഡിഎഫ് പ്രതിഷേധ പ്രകടനവും പൊതു സമ്മേളനവും നടത്തും. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൾപ്പടെയുള്ള നേതാക്കൾ പങ്കെടുക്കും. സുരക്ഷക്കായി കൂടുതൽ പോലീസിനെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. ബഫര്‍ സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചാണ് എംപിയുടെ ഓഫിസിലേക്ക് എസ്എഫ്‌ഐ മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് പിന്നീട് അക്രമത്തിലേക്ക് കടക്കുകയായിരുന്നു.
Most Read: മഹാരാഷ്‌ട്രയിലെ രാഷ്‌ട്രീയ പ്രതിസന്ധി; ഉന്നതതല യോഗം വിളിച്ച് ശിവസേന