ന്യൂഡെൽഹി: എൻസിപി നേതാവ് ശരദ് പവാർ യുപിഎ അധ്യക്ഷനാകും. സോണിയാ ഗാന്ധിക്ക് പകരമാണ് ശരദ് പവാർ ചുമതലയേൽക്കുക. പ്രായോഗിക പരിചയം പരിഗണിച്ചാണ് പവാറിനെ അധ്യക്ഷനാക്കുന്നത്. കാർഷിക നിയമങ്ങളിൽ പ്രതിഷേധം അറിയിക്കാനായി രാഷ്‌ട്രപതിയെ സന്ദർശിച്ച പ്രതിപക്ഷ നേതാക്കളുടെ സംഘത്തിലും പവാർ ഉണ്ടായിരുന്നു.
അതേസമയം, കോൺഗ്രസ് പാർട്ടിക്കുള്ളിൽ വിമത നീക്കങ്ങൾ ശക്‌തമാണ്. ദേശീയ അധ്യക്ഷ തിരഞ്ഞെടുപ്പ് മുൻനിർത്തിയാണ് പാർട്ടിക്കുള്ളിൽ ഔദ്യോഗിക-വിമത പക്ഷങ്ങൾ കരുനീക്കം നടത്തിയത്. കോൺഗ്രസ് അധ്യക്ഷക്ക് കത്തെഴുതിയ 23 വിമത നേതാക്കൾ ഡെൽഹിയിൽ യോഗം ചേർന്ന് തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ ചർച്ച ചെയ്‌തിരുന്നു. അതേമയം ഗോവയിലെ താമസം അവസാനിപ്പിച്ച് മടങ്ങിയെത്തിയ സോണിയാ ഗാന്ധി കോൺഗ്രസ് നേതാവ് കമൽനാഥ് അടക്കമുള്ളവരുമായും കൂടിക്കാഴ്‌ച നടത്തി.
മുതിർന്ന നേതാക്കളടക്കം 23 പേർ സോണിയാ ഗാന്ധിക്ക് കത്തയച്ചതോടെയാണ് കോൺഗ്രസിലെ വിമത നീക്കങ്ങൾ മറനീക്കി പുറത്തുവന്നത്. കഴിഞ്ഞ 2 രാത്രികളിൽ ഇവർ ഡെൽഹിയിൽ യോഗം ചേർന്നിരുന്നു. ഗുലാം നബി ആസാദ്, കപിൽ സിബൽ, ആനന്ദ് ശർമ, മുകുൾ വാസ്‌നിക്, ശശി തരൂർ, പൃഥ്വിരാജ് ചൗഹാൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Read also: വാസ്‌തവ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു; ആരോപണങ്ങൾ അടിസ്‌ഥാന രഹിതം