മലപ്പുറം: ജില്ലയിൽ ഷിഗല്ല ഇതുവരെ സ്‌ഥിരീകരിച്ചിട്ടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ആർ രേണുക. പുത്തനത്താണിയിൽ കഴിഞ്ഞ ദിവസം ഏഴുവയസുകാരൻ മരിച്ചത് ഷിഗല്ല മൂലമാണെന്ന സംശയം ഉയർന്നിരുന്നു. എന്നാൽ ഇത് ഷിഗല്ലയാണെന്ന് കണ്ടെത്തിയിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും ഡിഎംഒ വ്യക്‌തമാക്കി.
അതേസമയം മുൻകരുതലായി പ്രതിരോധ നടപടികൾ ഊർജിതമാക്കിയിട്ടുണ്ടെന്നും ഡിഎംഒ അറിയിച്ചു.
ഇന്നലെയാണ് ഏഴുവയസുകാരനെ വയറിളക്കത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരിച്ച കുട്ടിയുടെ ബന്ധുവായ മറ്റൊരു കുഞ്ഞും സമാന ലക്ഷണങ്ങളോടെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. ഈ കുഞ്ഞിന്റെ ആരോഗ്യസ്‌ഥിതി നിലവിൽ തൃപതികരമാണ്. മരണപ്പെട്ട ഏഴു വയസുകാരന്റെ മാതാവും സമാന ലക്ഷണങ്ങളോടെ ചികിൽസ തേടിയിരുന്നു. ഇവർക്ക് ചികിൽസക്ക് ശേഷം വീട്ടിലേക്ക് മടങ്ങി.
മരണപ്പെട്ട കുട്ടിയിൽ ഷിഗല്ലയുടെ എല്ലാം ലക്ഷണങ്ങളും കണ്ടതായി ഡോക്‌ടർമാർ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ ജില്ലാതല ദ്രുത പ്രതികരണ സംഘം പ്രതിരോധ നടപടികൾ ഊർജിതമാക്കുകയും ഭക്ഷണ പാനീയങ്ങൾ വിൽക്കുന്നതും നിർമിക്കുന്നതുമായ സ്‌ഥാപനങ്ങളിൽ പരിശോധന നടത്താൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന് നിർദ്ദേശം നൽകുകയും ചെയ്‌തിരുന്നു. കുഞ്ഞുങ്ങളിൽ പെട്ടെന്ന് പകരുന്ന രോഗമായതിനാൽ ഷിഗെല്ല സ്‌ഥിരീകരിച്ചിട്ടില്ലെങ്കിലും പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്നും ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചിരുന്നു.
Most Read: ഗവർണർ വെറും കടലാസ് പുലി; വിമർശനവുമായി കെ മുരളീധരൻ