കോഴിക്കോട്: സിൽവർ ലൈൻ പദ്ധതിക്കായി ഏറ്റെടുക്കുന്ന ഭൂമിക്ക് കമ്പോളവിലയുടെ ഇരട്ടിയിൽ അധികം വില നൽകാൻ സർക്കാർ തയ്യാറാണെന്ന് സർക്കാർ. നഷ്‌ടപരിഹാരം ‘അതുക്കും മേലെ’ ആയിരിക്കുമെന്നും നാടിന്റെ ഭാവിയാണ് പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ ബുദ്ധിമുട്ട് പരമാവധി കുറയ്‌ക്കും. അതിവേഗ റെയിൽവേ വേണമെന്ന് പറഞ്ഞവരാണ് ഇപ്പോൾ എതിർക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മാദ്ധ്യമങ്ങൾക്ക് എതിരെയും മുഖ്യമന്ത്രി രൂക്ഷ വിമർശനം നടത്തി. ജനകീയ പ്രശ്‌നങ്ങൾ ഏറ്റെടുക്കുന്നതിൽ കേരളത്തിലെ മാദ്ധ്യമങ്ങൾക്ക് താൽപര്യമില്ലെന്നും വികസനം സ്‌തംഭിപ്പിക്കുന്നവരുടെ മെഗാഫോണായി മാദ്ധ്യമങ്ങൾ മാറരുതെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. കുഞ്ഞുങ്ങളുമായി സമരത്തിന് എത്തുന്നവരെ മഹത്വവത്കരിക്കുന്നത് നല്ല പ്രവണതയല്ല. ആക്ഷേപിക്കലും പുച്ഛിക്കലുമല്ല യഥാർഥ മാദ്ധ്യമ പ്രവർത്തനമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം,,പദ്ധതിക്കെതിരെ പ്രതിഷേധം ശക്‌തമായി തന്നെ തുടരുകയാണ്. സിൽവർ ലൈൻ വിരുദ്ധ പ്രതിഷേധത്തിന്റെ ഭാഗമായി യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ കോഴിക്കോട് കളക്‌ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം ഉണ്ടായി. പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
പ്രകടനവുമായി എത്തിയ പ്രവർത്തകർ കളക്‌ടറേറ്റിൽ സ്‌ഥാപിച്ച ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിക്കുകയും ഇതേ തുടർന്ന് പ്രവർത്തകർക്ക് മേൽ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയുമായിരുന്നു. പ്രവർത്തകരോട് പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടങ്കിലും പ്രതിഷേധം തുടരുകയായിരുന്നു.
Most Read: ചെറുനാരങ്ങയ്‌ക്ക് പൊള്ളും വില; കിലോയ്‌ക്ക് 200 ആയി ഉയർന്നു