കൊച്ചി: പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കന്യാസ്‌ത്രീയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം. ശരീരത്തിൽ കാര്യമായ പരിക്കുകളില്ലെന്ന് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ആന്തരിക അവയവങ്ങളുടെ രാസപരിശോധനക്ക് ശേഷം മാത്രമേ മരണകാരണം വ്യക്‌തമാകുകയുള്ളു.
45കാരിയായ സിസ്‌റ്റർ ജസീനയെയാണ് കഴിഞ്ഞ ദിവസം പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മഠത്തിൽ നിന്ന് സിസ്‌റ്റർ ജസീനയെ കാണാനില്ലെന്ന് ചൂണ്ടികാട്ടി പോലീസിൽ നേരത്തെ പരാതി നൽകിയിരുന്നു.
ഇതിന് പിന്നാലെ നടത്തിയ തിരച്ചിലിലാണ് തൊട്ടടുത്തുള്ള പാറമടയിലെ കുളത്തിൽ നിന്നും കന്യാസ്‌ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. സിസ്‌റ്റർ ജസീന 10 വർഷമായി മാനസിക പ്രശ്‌നങ്ങൾക്ക് ചികിൽസ തേടിയിരുന്നതായി മഠം അധികൃതർ പോലീസിനോട് പറഞ്ഞിരുന്നു.
അതേസമയം, സിസ്‌റ്റർ ജസീന മാനസിക പ്രശ്‌നങ്ങൾക്ക് ചികിൽസ തേടുന്ന വിവരം അറിയില്ലെന്ന് സംഭവമറിഞ്ഞ് മഠത്തിലെത്തിയ മാതാപിതാക്കൾ ഉൾപ്പടെയുള്ള ബന്ധുക്കൾ പോലീസിനോട് പറഞ്ഞതായാണ് വിവരം. ഇടുക്കി കീരിത്തോട് സ്വദേശിയാണ് സിസ്‌റ്റർ ജസീന.
സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. ആഴമുള്ള കുളത്തിൽ നിന്ന് ഇത്ര വേഗം മൃതദേഹം കണ്ടെത്തിയതിൽ സംശയമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
Read also: കെ ഫോൺ പദ്ധതി; ആദ്യഘട്ടത്തിന്റെ ഉൽഘാടനം മുഖ്യമന്ത്രി നിർവഹിച്ചു