കൊച്ചി: വാഴക്കാലയിലെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കന്യാസ്‍ത്രീയുടെ മൃതദേഹത്തിന്റെ പോസ്‌റ്റുമോർട്ടം ഇന്ന് നടക്കും. മജിസ്‌റ്റീരിയൽ സാന്നിധ്യത്തിൽ ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തിയാക്കുമെന്ന് തൃക്കാക്കര പോലീസ് അറിയിച്ചു. കന്യാസ്‍ത്രീയുടെ ബന്ധുക്കൾ കൊച്ചിയിൽ എത്തിയിട്ടുണ്ട്. അതേസമയം സംഭവത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാരും രംഗത്തെത്തി.
സെന്റ് തോമസ് ഡിഎസ്‌ടി കോൺവെന്റ് അന്തോവാസിയായ 45 വയസ്സുള്ള സിസ്‌റ്റർ ജസീനയെയാണ് മഠത്തിന് തൊട്ടടുത്തുള്ള പാറമടയിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഇന്നലെ വൈകീട്ട് 4 മണിയോടെ മഠം അധികാരികൾ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പരാതി നൽകി ഒരു മണിക്കൂറിനുള്ളിൽ തന്നെ സിസ്‌റ്ററിന്റെ മൃതദേഹം പാറമടയിലെ കുളത്തിൽ കണ്ടെത്തുക ആയിരുന്നു.
10 വർഷമായി സിസ്‌റ്റർ ജസീന മാനസിക പ്രശ്‌നങ്ങൾക്ക് ചികിൽസ തേടിയിരുന്നത് വ്യക്‌തമാക്കിയാണ് മഠം അധികൃതർ പോലീസിൽ പരാതി നൽകിയത്. അതേസമയം സിസ്‌റ്റർ ജസീന മാനസിക പ്രശ്‌നങ്ങൾക്ക് ചികിൽസ തേടുന്ന വിവരം അറിയില്ലെന്ന് സംഭവമറിഞ്ഞ് മഠത്തിലെത്തിയ മാതാപിതാക്കൾ ഉൾപ്പടെയുള്ള ബന്ധുക്കൾ പോലീസിനോട് പറഞ്ഞതായാണ് വിവരം. ഇടുക്കി കീരിത്തോട് സ്വദേശിയാണ് സിസ്‌റ്റർ ജസീന.
മൃതദേഹം കണ്ടെത്തിയത് രാത്രിയായതിനാൽ ഇൻക്വസ്‌റ്റ് ഉൾപ്പടെയുള്ള തുടർ നടപടികളിലേക്ക് പോലീസ് കടന്നിരുന്നില്ല. കളമശ്ശേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിന്റെ കോവിഡ് പരിശോധന പൂർത്തിയാക്കിയ ശേഷം പോസ്‌റ്റുമോർട്ടം നടത്തുമെന്ന് പോലീസ് അറിയിച്ചു.
അതേസമയം സംഭവത്തിൽ ദുരൂഹത ആരോപിച്ചു രംഗത്തെത്തി. ആഴമുള്ള കുളത്തിൽ നിന്ന് ഇത്ര വേഗം മൃതദേഹം കണ്ടെത്തിയതിൽ സംശയമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
Read Also: കെഎസ്ആർടിസി അഴിമതി; അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഇന്ന് ഹൈക്കോടതിയിൽ