കൊച്ചി: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ശിവശങ്കറിനെ ഉടൻ ചോദ്യം ചെയ്യാനാണ് തീരുമാനം. ഇത് രണ്ടാം തവണയാണ് ശിവങ്കറിനെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യലിന് വിധേയമാക്കുന്നത്.
കഴിഞ്ഞ ഏഴാം തീയതി ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തിരുന്നു. അന്ന് ചോദ്യങ്ങൾക്ക് അദ്ദേഹം നൽകിയ മറുപടികൾ കള്ളമാണെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. ഇതിന്റെ ഭാഗമായാണ് രണ്ടാം തവണയും ചോദ്യം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. നേരത്തെ ശിവശങ്കറുമായി അടുത്ത ബന്ധമുണ്ടെന്ന് ചോദ്യം ചെയ്യലിൽ സ്വപ്ന അന്വേഷണ ഉദ്ദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിരുന്നു.
പ്രളയ ഫണ്ട് സ്വരൂപിക്കാൻ യുഎഇയിൽ ശിവശങ്കർ അടക്കമുള്ളവർ എത്തിയപ്പോഴും സ്വപ്നയുടെ ഇടപാടുകളിൽ ദുരൂഹതയുള്ളതായി എൻഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിരുന്നു. സ്വപ്നയുടെ ഇടപാടുകളെ കുറിച്ച് ശിവശങ്കറിന് അറിവുണ്ടാകാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് എൻഫോഴ്‌സ്‌മെന്റ്. മാത്രവുമല്ല സ്വപ്നയുടെ ഉദ്ദേശ്യശുദ്ധി സംശയാസ്പദമാണെന്നത് ശിവശങ്കറിന് അറിയാമായിരുന്നു.
ഇന്നലെ ശിവശങ്കറിനോട് ചോദ്യം ചെയ്യലിന് എത്താൻ അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ശാരീരിക ബുദ്ധിമുട്ടുള്ളത് കൊണ്ട് സമയം അനുവദിക്കണമെന്നായിരുന്നു അദ്ദേഹം നൽകിയ മറുപടി. വീണ്ടും ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ സത്യം പുറത്തുകൊണ്ടുവരാൻ സാധിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്.