കൊച്ചി: ഡോളർ കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ സമർപ്പിച്ച ജാമ്യഹരജിയിൽ ഇന്ന് വിധി പറയും. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന എറണാകുളം അഡീഷണൽ സിജെഎം കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.
ഡോളർ കടത്തുമായി തനിക്ക് യാതൊരു പങ്കുമില്ലെന്നും തനിക്കെതിരെ ഒരു തെളിവും ഹാജരാക്കാൻ ആയിട്ടില്ലെന്നുമാണ് ശിവശങ്കർ വാദിക്കുന്നത്. കസ്‌റ്റഡിയിൽ വച്ച് പ്രതികൾ നൽകിയ മൊഴികൾ മാത്രമാണ് തനിക്കെതിരെയുള്ളത് എന്നും ശിവശങ്കർ പറയുന്നു.
എന്നാൽ, കള്ളക്കടത്തുമായി ബന്ധപ്പെട്ട സംഘത്തിലെ പ്രധാന കണ്ണിയാണ് ശിവശങ്കറെന്നും, അദ്ദേഹത്തിനെതിരെ സുപ്രധാന തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും കസ്‌റ്റംസ് വ്യക്‌തമാക്കി.
ഇതൊനൊടകം തന്നെ, കസ്‌റ്റംസ് രജിസ്‌റ്റർ ചെയ്‌ത സ്വർണക്കടത്ത് കേസിലും, എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് രജിസ്‌റ്റർ ചെയ്‌ത കള്ളപ്പണ കേസിലും ജാമ്യം ലഭിച്ച ശിവശങ്കറിന് ഡോളർ കടത്ത് കേസിൽ കൂടി ജാമ്യം നേടാനായാൽ ജയിലിൽ നിന്ന് പുറത്തിറങ്ങാൻ സാധിക്കും.
നിലവിൽ ഡോളർ കടത്തുമായി ബന്ധപ്പെട്ട് കസ്‌റ്റംസ് രജിസ്‌റ്റർ ചെയ്‌ത കേസിൽ റിമാൻഡിൽ കഴിയുകയാണ് ശിവശങ്കർ. ഈ മാസം 9 വരെയാണ് റിമാൻഡ് കാലാവധി. വിദേശത്തേക്ക് ഒന്നരക്കോടി രൂപയുടെ ഡോളർ കടത്തിയതിൽ ശിവശങ്കറിന് പങ്കുണ്ടെന്നാണ് കസ്‌റ്റംസ് ആരോപിക്കുന്നത്. ഈ കേസിൽ കോടതിയുടെ അനുമതിയോടെ കഴിഞ്ഞ ആഴ്‌ചയാണ് ശിവശങ്കറിന്റെ അറസ്‌റ്റ് രേഖപ്പെടുത്തിയത്.
Also Read: കർഷക സമരത്തിന്റെ ചിത്രം പങ്കുവച്ച് റിഹാന്ന; പിന്നാലെ ആക്ഷേപവുമായി കങ്കണ