ലണ്ടൻ: യുക്രെയ്‌ൻ അധിനിവേശ ഭീഷണി ശക്‌തമാക്കി റഷ്യ. യുക്രെയ്‌ൻ അതിർത്തിയിൽ ബലാറസുമായി ചേർന്ന് സംയുക്‌ത സൈനികാഭ്യാസം ആരംഭിച്ചു. ഒരു ലക്ഷത്തോളം റഷ്യൻ സൈനികർ യുക്രെയ്‌ൻ അതിർത്തിക്ക് തൊട്ടടുത്ത് എത്തിയതായും റിപ്പോർട്ടുണ്ട്. യൂറോപ്പ് പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും വലിയ സുരക്ഷാ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു.
യുക്രെയ്‌ൻ അതിർത്തിയിൽ നിന്ന് 1000 കിലോമീറ്റർ അകലെയാണ് ബെലാറസ്- റഷ്യൻ സംയുക്‌ത സൈനികാഭ്യാസം. പങ്കെടുക്കുന്ന സൈനികരുടെ എണ്ണം ഇരുരാജ്യങ്ങളും കൃത്യമായി പുറത്തുവിട്ടിട്ടില്ലെങ്കിലും മുപ്പതിനായിരത്തോളം റഷ്യൻ സൈനികർ ബെലാറസിൽ എത്തിയെന്നാണ് റിപ്പോർട്. റഷ്യയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ബെലാറസ് യുക്രെയ്‌നുമായി അതിർത്തി പങ്കിടുന്നുണ്ട്.
കരിങ്കടലിൽ യുക്രെയ്‌ന്റെ തെക്കൻ തീരത്ത് റഷ്യൻ നാവികസേനയും സൈനികാഭ്യാസം നടത്തുന്നുണ്ട്. ഒരു ലക്ഷത്തോളം റഷ്യൻ സൈനികർ യുക്രെയ്‌ൻ അതിർത്തിക്ക് തൊട്ടടുത്ത് എത്തിയെന്നും സൂചനയുണ്ട്. ഏതുനിമിഷവും യുക്രെയ്‌നിൽ റഷ്യൻ അധിനിവേശം ഉണ്ടാകാമെന്നാണ് അമേരിക്ക മുന്നറിയിപ്പ് നൽകുന്നത്. ഇതിനിടെ റഷ്യയിൽ എത്തിയ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് നടത്തിയ സമാധാന ചർച്ചകൾ ഫലം കണ്ടില്ല.
റഷ്യയുടെ പ്രശ്‌നങ്ങൾ കേൾക്കാൻ ട്രസ് തയ്യാറായില്ലെന്ന് വിദേശകാര്യ മന്ത്രി സെർജി ലവ്‌റോവ് സംയുക്‌ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ബധിരരും മൂകരുമായ രണ്ടുപേർ നടത്തിയ സംഭാഷണം എന്നാണ് കൂടിക്കാഴ്‌ചയെ ലവ്‌റോവ് വിശേഷിപ്പിച്ചത്. പ്രശ്‌നം പരിഹരിക്കാൻ റഷ്യ ആത്‌മാർഥമായി ആഗ്രഹിക്കുന്നുണ്ടെങ്കിൽ യുക്രെയ്‌ൻ അതിർത്തിയിൽ നിന്ന് സൈന്യത്തെ പിൻവലിക്കണമെന്ന് ലിസ് ട്രസും ആവശ്യപ്പെട്ടു.
Also Read: നീതി പ്രതീക്ഷിക്കുന്നില്ല; ആശിഷ് മിശ്രയുടെ ജാമ്യത്തിൽ പ്രതികരണവുമായി കർഷകർ