ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ വീട്ടിലെത്തി മൊഴിയെടുക്കാമെന്ന ഇഡി ഉദ്യോഗസ്‌ഥരുടെ നിർദ്ദേശം തള്ളി സോണിയ ഗാന്ധി. ചോദ്യം ചെയ്യലിനായി ഇഡി ഓഫീസിൽ എത്താമെന്ന് സോണിയ ഗാന്ധി അറിയിച്ചു. നാളെയാണ് ചോദ്യം ചെയ്യൽ. അതിനിടെ, സോണിയ ഗാന്ധിക്കെതിരായ ഇഡി നീക്കത്തിനെതിരെ എല്ലാ പ്രതിപക്ഷ പാർട്ടികളുടെയും സഹകരണം തേടി കോൺഗ്രസ് രംഗത്തെത്തി.
കേന്ദ്ര ഏജൻസികളെ ദുരൂപയോഗം ചെയ്യുന്നുവെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. നാളെ രാവിലെ സംയുക്‌ത വാർത്താ സമ്മേളനം നടത്തും. പാർലമെന്റിൽ സംയുക്‌തമായി വിഷയം ഉന്നയിക്കും. നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ നടത്തിപ്പുകാരായ അസോസിയേറ്റഡ് ജേര്‍ണല്‍ ലിമിറ്റഡിന്റെ (എജെഎല്‍) ബാധ്യതകളും ഓഹരികളും സോണിയ ഗാന്ധിയും രാഹുലും ഡയറക്‌ടർമാരായ യങ് ഇന്ത്യ എന്ന കമ്പനി ഏറ്റെടുത്തതില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് ഇഡി പ്രധാനമായും അന്വേഷിക്കുന്നത്.
കേസിൽ രാഹുൽ ഗാന്ധി എംപിയെ ഇഡി ചോദ്യം ചെയ്‌തിരുന്നു. അഞ്ചു ദിവസങ്ങളിലായി 54 മണിക്കൂറാണ് ഇഡി രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്‌തത്. നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് നോട്ടീസ് നൽകിയിരുന്നെങ്കിലും കോവിഡ് പോസിറ്റീവ് ആയതും തുടർന്നുണ്ടായ ശ്വാസകോശ അണുബാധയും മൂലം ആശുപത്രിയിൽ ആയിരുന്നതിനാൽ ഹാജരാകാൻ കഴിഞ്ഞിരുന്നില്ല.
Most Read: മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം; രണ്ട് പേർ പിടിയിൽ