വാഷിംഗ്‌ടൺ: അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യാന്‍ തീരുമാനം. തിരഞ്ഞെടുപ്പു ഫലം അട്ടിമറിക്കാന്‍ ട്രംപിന്റെ അനുയായികള്‍ കാപ്പിറ്റോള്‍ മന്ദിരത്തില്‍ നടത്തിയ അക്രമങ്ങളില്‍ പ്രോല്‍സാഹനം നല്‍കിയെന്ന് ആരോപിച്ചാണ് ഇംപീച്ച്‌മെന്റ് നീക്കം. അധികാരമൊഴിയാന്‍ പത്ത് ദിവസം മാത്രം ശേഷിക്കെയാണ് സ്‌പീക്കര്‍ നാന്‍സി പെലോസി ഇംപീച്ച്മെന്റിന് അനുമതി നല്‍കിയത്.
ട്രംപ് രാജി വെച്ച് സ്‌ഥാനം ഒഴിഞ്ഞില്ലെങ്കില്‍ ഇംപീച്ച് ചെയ്യുമെന്ന് സ്‌പീക്കര്‍ അറിയിച്ചു. അമേരിക്കന്‍ ജനപ്രതിനിധി സഭയില്‍ തിങ്കളാഴ്‌ച ഡെമോക്രാറ്റിക് പാര്‍ട്ടിയാണ് പ്രമേയം അവതരിപ്പിക്കുക. ട്രംപ് തല്‍സ്‌ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നും ഇംപീച്ച്‌മെന്റിനെ അനുകൂലിക്കുകയാണെന്നും നിയുക്‌ത പ്രസിഡണ്ട് ജോ ബൈഡന്‍ പറഞ്ഞു.
ഇത് രണ്ടാം തവണയാണ് ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് വരുന്നത്. അധികാര ദുര്‍വിനിയോഗം ആരോപിച്ച് 2019ല്‍ ജനപ്രതിനിധിസഭ പ്രമേയം പാസാക്കിയെങ്കിലും പിന്നീട് സെനറ്റ് അത് തള്ളുകയായിരുന്നു. അതിനിടെ, ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് സ്‌ഥിരമായി ട്വിറ്റര്‍ റദ്ദ് ചെയ്‌തു. അക്രമങ്ങള്‍ക്ക് ഇനിയും പ്രേരിപ്പിക്കാതിരിക്കാന്‍ ആണെന്നാണ് ട്വിറ്ററിന്റെ വിശദീകരണം.
Read Also: ലണ്ടനില്‍ 30 പേരില്‍ ഒരാള്‍ക്ക് കോവിഡ്; ആശുപത്രികളില്‍ ഇടമില്ലാതാകുമെന്ന് മേയര്‍