ന്യൂഡെല്‍ഹി : റഷ്യയുടെ കോവിഡ് വാക്‌സിന്റെ പരീക്ഷണം ഇന്ത്യയിലും നടത്താന്‍ തീരുമാനം. റഷ്യ വികസിപ്പിച്ച കോവിഡ് വാക്‌സിനായ സ്‌പുട്‌നിക് 5 ന്റെ പരീക്ഷണത്തിനാണ് ഇന്ത്യയില്‍ അനുമതി ലഭിച്ചിരിക്കുന്നത്. മനുഷ്യരില്‍ രണ്ട്, മൂന്ന് ഘട്ട പരീക്ഷണങ്ങള്‍ നടത്താന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നല്‍കിയിട്ടുണ്ട്. സ്‌പുട്‌നിക് 5 ന്റെ പരീക്ഷണം ഇന്ത്യയില്‍ നടത്തുന്നത് ഡോ. റെഡി ലാബ്സിന്റെ മേല്‍നോട്ടത്തിൽ ആയിരിക്കും.
ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന കോവിഡ് വാക്‌സിന്റെ വിതരണം മാര്‍ച്ച് മാസത്തോടെ തുടങ്ങാനാകുമെന്ന് സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് അറിയിച്ചു. ഡിസംബറോട് കൂടി വാക്‌സിന്റെ പരീക്ഷണം പൂര്‍ത്തിയാകുമെന്നും മാര്‍ച്ചോട് കൂടി ഇന്ത്യയില്‍ വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് അറിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന വാക്‌സിന്‍ പരീക്ഷണങ്ങള്‍ വിജയിക്കുന്നതോടെ 2021 രണ്ടാം പാദത്തില്‍ തന്നെ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും വാക്‌സിന്റെ വിതരണം നടത്താന്‍ സാധിക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്‌റ്റ് സൗമ്യ സ്വാമിനാഥന്‍ വ്യക്‌തമാക്കിയത്.
Read also : കങ്കണക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട് ബാന്ദ്ര മജിസ്ട്രേറ്റ് കോടതി