പാലക്കാട്: പേവിഷബാധയേറ്റ് മങ്കരയിൽ ചികിൽസയിൽ ആയിരുന്ന കോളേജ് വിദ്യാർഥിനി ശ്രീലക്ഷ്‌മി മരിച്ച സംഭവത്തിൽ ആശങ്ക പങ്കുവെച്ച് ബന്ധു. ആരോഗ്യവകുപ്പിന്റെ നിർദ്ദേശപ്രകാരം നാല് വാക്‌സിനും ശ്രീലക്ഷ്‌മി എടുത്തിരുന്നതായി ബന്ധു സന്ദീപ് പറയുന്നു. ‘ആദ്യത്തെ വാക്‌സിൻ തൃശൂർ മെഡിക്കൽ കോളേജിൽ നിന്നാണ് എടുത്തത്. ബാക്കിയുള്ള മൂന്ന് ഡോസുകളിൽ രണ്ടെണ്ണം പാലക്കാട് ജില്ലാ ആശുപത്രിയിൽ നിന്നും ഒരെണ്ണം വള്ളുവനാട് ആശുപത്രിയിൽ നിന്നുമായിരുന്നു എടുത്തത്’.
ആരോഗ്യവകുപ്പ് നിർദ്ദേശിച്ച പ്രകാരമുള്ള വാക്‌സിനേഷൻ കഴിഞ്ഞതാണ്. എന്നിട്ടും കുട്ടി മരിച്ചതിൽ നാട്ടുകാർ ദുഖിതരും ആശങ്കാകുലരുമാണ്. ഇതേ നയാ പരിസരത്തുള്ള ഒന്ന് രണ്ട് വ്യക്‌തികളെ കൂടി കടിച്ചിരുന്നതായും ബന്ധു പറയുന്നു. പാലക്കാട് മങ്കര മഞ്ഞക്കര പടിഞ്ഞാക്കര വീട്ടിൽ സുഗുണന്റെ മകൾ ശ്രീലക്ഷ്‌മി (19) ആണ് മരിച്ചത്. കഴിഞ്ഞ മാസം 30ന് രാവിലെ കോളേജിലേക്ക് പോകുമ്പോൾ അയൽവീട്ടിലെ നായയുടെ കടിയേറ്റിരുന്നു.
രണ്ടുദിവസം മുൻപ് പനി ബാധിച്ച് സ്വകാര്യ ക്‌ളിനിക്കിൽ പരിശോധിച്ചപ്പോഴാണ് പേവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടെത്തിയത്. തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിലും ചികിൽസ നടത്തി. വ്യാഴാഴ്‌ച പുലർച്ചെ മൂന്നിനാണ് മരണം സംഭവിച്ചത്. കോയമ്പത്തൂർ സ്വകാര്യ കോളേജിലെ ബിസിഎ ഒന്നാംവർഷ വിദ്യാർഥിനിയാണ് ശ്രീലക്ഷ്‌മി. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട് സമർപ്പിക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
Most Read: എകെജി സെന്റർ ആക്രമണം അന്വേഷിക്കാൻ പ്രത്യേക സംഘം