വയനാട്: അഞ്ച് കുടുംബങ്ങൾക്ക് വീട് നിർമിച്ചു നൽകി അമ്പലവയലിലെ സെയ്‌ന്റ് മാർട്ടിൻ ഇടവക. ലോ കോസ്‌റ്റ് കാബിൻ ഹൗസ് എന്ന ആശയത്തിലാണ് വീടുകൾ പൂർത്തിയാക്കിയത്. ഈ വീടുകൾ സ്വാതന്ത്ര്യദിനത്തിൽ അർഹരായ അഞ്ച് കുടുംബങ്ങൾക്ക് കൈമാറും. ഇടവകയിലെ പ്രവാസി കൂട്ടായ്‌മയുടെ സഹകരണത്തോടെ നിർമിച്ച വീടുകൾ ജാതിമത ഭേദമന്യേ അർഹരായ കുടുംബങ്ങൾക്കാണ് നൽകുന്നത്.
കല്ലും മണലും കുറച്ചുമാത്രം ഉപയോഗിച്ച വീടുകൾ പ്രകൃതിയോടിണങ്ങി നിൽക്കുന്നവയാണ്. ഫാ. ജിജോ കപ്പൂച്ചിന്റെ നേതൃത്വത്തിലുള്ള ടീമാണ് വീടുകളുടെ നിർമാണം പൂർത്തിയാക്കിയത്. കിടപ്പുമുറികളും ഹാളും വരാന്തയും അടുക്കളയും ഉൾപ്പടെയുള്ള സൗകര്യങ്ങളുള്ള വീടുകൾ ഒരുമാസം കൊണ്ടാണ് പൂർത്തിയാക്കിയത്.
ഇടവകയിലെ മറ്റു ആളുകൾ കൂടി ആവുംവിധം പങ്കാളികളായപ്പോൾ ചിലവുകുറഞ്ഞു. ഇടവകയുടെ ഭാഗമായ പ്രവാസികൂട്ടായ്‌മ അകമഴിഞ്ഞ് സഹായിച്ചു. ആക്രിപെറുക്കിയും പച്ചക്കറികൾ വിറ്റും യുവാക്കൾ ധനസമാഹരണം നടത്തി. വീടിനാവശ്യമായ ഫർണിച്ചർ സെയ്‌ന്റ് കമില്ലസ് സന്ന്യാസഭവനത്തിലെ ഫാ. ബേബി ഇല്ലിക്കലാണ് നൽകിയത്.
ഇടവകയിലെ കൊച്ചുകുട്ടികൾ അടക്കമുള്ളവർ ശേഖരിച്ചുവെച്ച നാണയത്തുട്ടുകളും നല്ലവരായ മനുഷ്യരുടെ ശാരീരികാധ്വാനവുമെല്ലാം ചേർന്നപ്പോൾ വീടുകൾ വേഗത്തിൽ പൂർത്തിയായി. ഫാ. ജിജോയുടെ നേതൃത്വത്തിൽ സംസ്‌ഥാനത്താകെ 200 വീടുകളാണ് ഇത്തരത്തിൽ പൂർത്തിയാക്കിയത്.
ഈ പ്രതിസന്ധി കാലത്ത് അർഹരായ അഞ്ചുകുടുംബങ്ങളെ വെയിലും മഴയുമേൽക്കാതെ സുരക്ഷിതത്വത്തിന്റെ അകത്തളത്തിലേക്ക് എത്തിക്കാനായതിന്റെ സന്തോഷത്തിലാണെന്ന് ഇടവകവികാരി ഫാ. ചാക്കോ മേപ്പുറത്ത് പറഞ്ഞു. ഞായറാഴ്‌ച നടക്കുന്ന ചടങ്ങിൽ ഐസി ബാലകൃഷ്‌ണൻ എംഎൽഎ വീടുകളുടെ താക്കോൽദാനം നിർവഹിക്കും.
Most Read: ഓണക്കിറ്റ് വിതരണം; സപ്‌ളൈകോ അധികൃതർ നെട്ടോട്ടത്തിൽ