ന്യൂഡെല്‍ഹി : തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പവകാശം അദാനി ഗ്രൂപ്പിന് നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ സംസ്‌ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. വിമാനത്താവളത്തിന്റെ സ്വകാര്യവല്‍ക്കരണത്തിന് എതിരെ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി തള്ളിയതോടെയാണ് സുപ്രീംകോടതിയെ സമീപിക്കാനുള്ള തീരുമാനത്തില്‍ സംസ്‌ഥാന സര്‍ക്കാര്‍ എത്തിയത്. സ്വകാര്യവല്‍ക്കരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ലേലനടപടികളില്‍ പാളീച്ചകള്‍ ഉണ്ടായിരുന്നതായും, പൊതുതാല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായാണ് വിമാനത്താവളം സ്വകാര്യവല്‍ക്കരിച്ചതെന്നും, ലേലനടപടികളില്‍ സംസ്‌ഥാന സര്‍ക്കാരിനെ ബോധപൂര്‍വം ഒഴിവാക്കുകയാണ് ചെയ്‌തതെന്നും സംസ്‌ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയില്‍ വ്യക്‌തമാക്കുന്നുണ്ട്.
കഴിഞ്ഞ ഒക്‌ടോബർ മാസത്തിലാണ് സംസ്‌ഥാന സര്‍ക്കാര്‍ ഇക്കാര്യം ഉന്നയിച്ചുകൊണ്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജി തള്ളിയത്. ലേലനടപടികളിൽ പങ്കെടുത്ത ശേഷവും ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതിൽ എന്ത് പ്രയോഗികതയാണ് ഉള്ളതെന്ന് ഹൈക്കോടതി സംസ്‌ഥാന സര്‍ക്കാരിനോട് ചോദിച്ചു. അതിനാല്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ അദാനി ഗ്രൂപ്പിനെ സഹായിക്കുന്ന നിലപാടാണ് എടുത്തതെന്ന വാദമുള്‍പ്പെടെയുള്ളവ കോടതി അംഗീകരിച്ചില്ല. ഹൈക്കോടതി ഹരജി തള്ളിയതിനാല്‍ സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിക്കുന്നില്ലെന്ന നിലപാടായിരുന്നു സംസ്‌ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ആദ്യമുണ്ടായത്.
ഹൈക്കോടതി ഉന്നയിച്ച അതേ ചോദ്യങ്ങള്‍ തന്നെ സുപ്രീംകോടതിയിലും നേരിടേണ്ടി വരുമെന്നും, അതിനാല്‍ തന്നെ അനുകൂല വിധി ലഭിക്കാന്‍ സാധ്യത ഇല്ലെന്നുമാണ് സര്‍ക്കാരിന് ലഭിച്ച നിയമോപദേശം. അതിനാല്‍ സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും എയര്‍പോര്‍ട്ട് എംപ്ളോയീസ് യൂണിയന്‍ ഇക്കാര്യത്തില്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചു. യൂണിയന്‍ സ്വന്തം നിലയില്‍ സുപ്രീംകോടതിയെ സമീപിക്കാനുള്ള തീരുമാനത്തില്‍ എത്തുകയും ചെയ്‌തു. ഇതോടെയാണ് സംസ്‌ഥാന സര്‍ക്കാര്‍ തങ്ങളുടെ തീരുമാനത്തില്‍ മാറ്റം വരുത്തിക്കൊണ്ട് സുപ്രീംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്.
Read also : കരുത്തുകൂട്ടാന്‍ ബ്രഹ്‌മോസ്; പുതിയ പതിപ്പിന്റെ പരീക്ഷണം വിജയം