തിരുവനന്തപുരം : തിരുവനന്തപുരം അന്തരാഷ്‌ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള നീക്കത്തില്‍ നിന്ന് സംസ്‌ഥാന സര്‍ക്കാര്‍ പിന്നോട്ട്. സുപ്രീംകോടതിയില്‍ നിന്നും അനുകൂല വിധി ലഭിക്കാന്‍ സാധ്യതയില്ലെന്ന് നിയമോപദേശത്തെ തുടര്‍ന്നാണ് കേസില്‍ നിന്നും പിൻമാറാനുള്ള തീരുമാനത്തില്‍ സര്‍ക്കാര്‍ എത്തിയത്. വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് നല്‍കിയ നിലപാടിനെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും സര്‍ക്കാരിന് അനുകൂല വിധി ലഭിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്ന് സുപ്രീംകോടതിയെ സമീപിക്കുമെന്ന് സംസ്‌ഥാന സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു.
തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ സംസ്‌ഥാന സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. ആദ്യം മുതല്‍ തന്നെ പ്രതിഷേധങ്ങളും, നിയമ നടപടികളുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ച സംസ്‌ഥാന സര്‍ക്കാരിന്റെ നിര്‍ണായക തീരുമാനമാണ് ഇപ്പോഴുണ്ടായത്. കേസുമായി മുന്നോട്ട് പോയാലും പ്രയോജനം ഉണ്ടാകില്ലെന്ന വിലയിരുത്തലിന് ഒടുവിലാണ് സംസ്‌ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനം എടുത്തത്. എന്നാല്‍ കേസുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിലാണ് എയര്‍പോര്‍ട്ട് എംപ്ളോയീസ് യൂണിയന്‍. ഇതിന്റെ ഭാഗമായി അവര്‍ സുപ്രീംകോടതിയെ സമീപിക്കും.
കേസുമായി ബന്ധപ്പെട്ട് സംസ്‌ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജി തള്ളിയിട്ട് ഏകദേശം ഒരു മാസത്തോളമായി. ടെന്‍ഡറില്‍ പങ്കെടുത്ത ശേഷം ഇത്തരം ചോദ്യം ചെയ്യലുകള്‍ക്ക് എന്ത് പ്രസക്‌തിയാണ് ഉള്ളതെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചിരുന്നു. സുപ്രീംകോടതിയെ സമീപിച്ചാലും സമാന സമീപനം തന്നെയായിരിക്കും ലഭിക്കുക എന്ന നിയമോപദേശമാണ് സര്‍ക്കാരിനെ കേസില്‍ നിന്നും പിന്‍മാറാനുള്ള നിര്‍ണായക തീരുമാനത്തിലെത്തിച്ചത്.
Read also : രാജ്യത്തെ ഒന്നിപ്പിച്ച് നിർത്താൻ കഴിവുള്ളത് കോൺഗ്രസിന് മാത്രം; ഗെഹ്‌ലോട്ട്