തിരുവനന്തപുരം: സംസ്‌ഥാന ഭരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പാർട്ടി സംസ്‌ഥാന കമ്മിറ്റിയാണ് തീരുമാനിക്കുകയെന്ന് സിപിഎം. സർക്കാരിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ തയ്യാറാക്കിയ മാർഗനിർദ്ദേശ രേഖയിലാണ് ഇക്കാര്യം പരാമർശിച്ചിരിക്കുന്നത്. പാർട്ടി കാഴ്‌ചപ്പാടിന് അനുസരിച്ച് അത് നയിക്കാനുള്ള ഉത്തരവാദിത്തം ഭരണതലത്തിലെ സഖാക്കളാണ് ചെയ്യേണ്ടതെന്നും സംസ്‌ഥാന സമിതി അംഗീകരിച്ച ‘സംസ്‌ഥാന സർക്കാരും വർത്തമാനകാല കടമകളും’ എന്ന രേഖ നിർദ്ദേശിക്കുന്നു.
മണൽ, മണ്ണ്, ക്വാറി തുടങ്ങിയ മേഖലകൾ അഴിമതി കേന്ദ്രങ്ങളാകുന്നുവെന്നും ഇതിനെതിരെ സർക്കാർ നിലപാട് സ്വീകരിക്കണമെന്നും രേഖയിൽ നിർദ്ദേശിക്കുന്നു. ദൈനംദിന ഭരണത്തിൽ പാർട്ടി ഇടപെടുന്ന രീതി ഉണ്ടാകരുത്. ജനങ്ങളുടെ പൊതുവായ പ്രശ്‍നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തണം. എന്നാൽ, സർക്കാരിന്റെ പൊതുവായ പ്രവർത്തന രീതി എന്തായിരിക്കണമെന്ന് സംസ്‌ഥാന സമിതി നിശ്‌ചയിക്കും.
കൂടാതെ, മന്ത്രി ഓഫിസുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനുള്ള നിർദ്ദേശങ്ങളും സിപിഎം മുന്നോട്ടുവെക്കുന്നു. ഓഫിസിൽ വരുന്നവരോട് നല്ലനിലയിൽ പെരുമാറണം, പരാതികൾ ഫോണിലൂടെ സ്വീകരിക്കുന്ന രീതി നിരുൽസാഹപ്പെടുത്തണം, പിഎസ്‌സി റാങ്ക് പട്ടികയിലെ ഒഴിവുകൾ യഥാസമയം റിപ്പോർട് ചെയ്യാൻ ശ്രദ്ധിക്കണം, വർക്കിങ് അറേഞ്ച്‌മെന്റ് നിരുൽസാഹപ്പെടുത്തണം, സ്‌ഥലംമാറ്റം നിയമാനുസൃതമാക്കണം, പൊതുവായ പ്രശ്‌നങ്ങളിൽ പൊതു ഓർഡർ പുറപ്പെടുവിക്കണം തുടങ്ങിയ നിർദ്ദേശങ്ങളാണ് മന്ത്രി ഓഫിസുകൾക്ക് നൽകിയിരിക്കുന്നത്.
Also Read: തിരുവനന്തപുരത്ത് കരിപ്പൂർ മോഡൽ സ്വർണക്കടത്ത്; ഒരാളെ കാണാനില്ല