തിരുവനന്തപുരം: തലസ്‌ഥാന നഗരിയിലും കരിപ്പൂർ മോഡൽ ‘സ്വർണം പൊട്ടിക്കൽ’. വിദേശത്ത് നിന്നെത്തിയ ആളെ ഒരാഴ്‌ച മുൻപ് കാണാതായതിന് പിന്നിൽ സ്വർണക്കടത്താണെന്നാണ് പോലീസിന്റെ നിഗമനം. സ്വർണം കടത്തിയ ആൾ മറ്റൊരു സംഘത്തിനൊപ്പം പോയെന്നാണ് കരുതുന്നത്. ഇയാൾ സഞ്ചരിച്ച വാഹനം പോലീസ് കണ്ടെത്തി.
കഴിഞ്ഞ 13ന് ദുബായിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ കോട്ടയം കല്ലറ സ്വദേശി അൽ അമീനെയാണ് കാണാതായത്. ഇയാളുടെ തിരോധാനം സംബന്ധിച്ച് ബന്ധുക്കൾ വലിയതുറ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ച അന്വേഷണത്തിലാണ് കരിപ്പൂർ മോഡൽ സ്വർണക്കടത്ത് തിരുവനന്തപുരത്തും നടന്നതായി പോലീസ് സംശയിക്കുന്നത്.
മഞ്ചേരി സംഘത്തിനായി അൽ അമീൻ കടത്തിയ സ്വർണം കണ്ണൂർ സംഘം കടത്തിക്കൊണ്ട് പോയതായാണ് സൂചന. സ്വർണത്തിന്റെ വിവരം അൽ അമീൻ തന്നെയാകാം കണ്ണൂർ സംഘത്തിന് നൽകിയതെന്നും സംശയമുണ്ട്. ഒന്നുകിൽ കണ്ണൂർ സംഘം അൽ അമീനെ തട്ടിക്കൊണ്ടുപോയി, അല്ലെങ്കിൽ ഇയാൾ സ്വമേധയാ അവർക്കൊപ്പം പോയി എന്നാണ് പോലീസ് നിഗമനം.
സ്വർണം കിട്ടാതെ വന്ന മഞ്ചേരി സംഘം അൽ അമീന്റെ വീട്ടിലെത്തി ബഹളമുണ്ടാക്കിയതായും വിവരമുണ്ട്. എന്നാൽ, ഇത് സംബന്ധിച്ച് ബന്ധുക്കൾ പരാതിയൊന്നും നൽകിയിട്ടില്ല. പോലീസ് നടത്തിയ അന്വേഷണത്തിൽ അമീൻ പോയ വാഹനം കണ്ണൂരിൽ കണ്ടെത്തിയിട്ടുണ്ട്. സിസിടിവി ദൃശ്യത്തിൽ നിന്ന് ലഭിച്ച തെളിവുകൾ മുഖേനയാണ് വാഹനം കണ്ടെത്തിയത്. ഈ വാഹനം പലതവണ കൈമറിഞ്ഞാണ് സ്വർണക്കടത്ത് സംഘത്തിന്റെ കൈവശം എത്തിയതെന്നും പോലീസ് കണ്ടെത്തി.
അൽ അമീൻ കേരളം വിട്ടതായും സംശയമുണ്ട്. രാജ്യം വിട്ടിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് പോലീസ്. ഫോൺ രേഖകൾ പരിശോധിച്ചതിൽ സ്വർണം കടത്തിക്കൊണ്ട് പോയ സംഘവുമായി ഇയാൾ വിദേശത്തുവെച്ച് തന്നെ ബന്ധപ്പെട്ടതായി സൂചനയുണ്ട്. അതിനാലാണ് ഇയാൾ സ്വമേധയാ കണ്ണൂർ സംഘത്തോടൊപ്പം പോയതാണെന്ന് പോലീസ് സംശയിക്കുന്നത്.
രാമനാട്ടുകര അപകടത്തിന് ശേഷം സ്വർണക്കടത്ത് സംഘങ്ങൾ തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചിരുന്നു.
Also Read: വീട്ടിലിരുന്ന് കോവിഡ് പരിശോധിക്കാം; പുതിയ ഉപകരണം