തിരുവനന്തപുരം: കെകെ രമ എംഎല്‍എക്ക് എതിരെ നിയമസഭയില്‍ വിവാദ പരാമര്‍ശം നടത്തിയ എംഎം മണിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. എംഎം മണി നടത്തിയത് അരുതാത്ത പരാമർശമാണ്. എംഎ മണിയെ നന്നാക്കാൻ ശ്രമിക്കുന്നത് ഇലക്‌ട്രിക് പോസ്‌റ്റിന് വെള്ളം ഒഴിക്കുന്നത് പോലെയാണെന്നും സുരേന്ദ്രൻ പരിഹസിച്ചു.
രമക്കെതിരെ അദ്ദേഹം നടത്തിയ പരാമർശം നിലവാരം കുറഞ്ഞതായിപ്പോയി. അനീതിയാണ് എംഎം മണി കാണിച്ചത്. കെകെ രമയെ കുറിച്ച് പറഞ്ഞ പ്രസ്‌താവന പിൻവലിച്ചു മണി മാപ്പ് പറയുകയാണ് വേണ്ടത്. തെറ്റ് ചെയ്‌താൽ ഖേദം പ്രകടിപ്പിക്കുന്നതിന് മനസാക്ഷി ഇല്ലാത്ത ആളുകളിൽ ഒരാളായി എംഎം മണി മാറിയെന്നും സുരേന്ദ്രൻ പ്രതികരിച്ചു.
അതേസമയം, രമക്കെതിരായ പരാമർശത്തിൽ ഖേദമില്ലെന്നാണ് എംഎ മണി പ്രതികരിച്ചത്. രമ മുഖ്യമന്ത്രിയെ തേജോവധം ചെയ്യുകയാണ്. നിയമസഭയിൽ അവർ മുഖ്യമന്ത്രിയെ കടന്നാക്രമിച്ചു സംസാരിച്ചു. പ്രതിപക്ഷത്തിന്റെ കൂട്ടത്തിൽ നിന്ന് വിധവയല്ലേ എന്ന് ചോദിച്ചു. ആ ചോദ്യത്തോടുള്ള പ്രതികരണമായിരുന്നു പരാമർശം.
രമക്ക് സഭയിൽ പ്രത്യേക പദവി ഒന്നുമില്ല. അപ്പോൾ വായിൽ വന്നത് പറഞ്ഞതാണ്. രമയോട് പ്രത്യേക വിദ്വേഷമില്ല. പരാമർശം ഒഴിവാക്കാമായിരുന്നു എന്ന് തോന്നുന്നില്ല. പരാമർശത്തിൽ സ്‌ത്രീ വിരുദ്ധത ഒന്നുമില്ലെന്നും എംഎം മണി മാദ്ധ്യമങ്ങളോട് പറഞ്ഞു.
Most Read: ആലപ്പുഴ ജില്ലാ കോടതിയിലെ അഭിഭാഷകയെ കാണാതായതായി പരാതി