ചെന്നൈ: തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് പ്ലാന്റ് അടച്ചുപൂട്ടുന്നതിനെതിരായ ഹർജിയിൽ വേദാന്ത ലിമിറ്റഡിന് തിരിച്ചടി. സ്റ്റെർലൈറ്റ് കോപ്പർ പ്ലാന്റ് അടച്ചുപൂട്ടാനുള്ള തമിഴ്നാട് സർക്കാരിന്റെ തീരുമാനം ശരിവെച്ച് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. പ്ലാന്റ് പൂട്ടാനുള്ള സർക്കാർ നീക്കത്തെ ചോദ്യം ചെയ്ത് വേദാന്ത ലിമിറ്റഡ് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. സ്റ്റെർലൈറ്റ് കോപ്പർ പ്ലാന്റ് അടച്ചുപൂട്ടാനുള്ള തമിഴ്നാട് സർക്കാരിന്റെ നീക്കത്തെ ചോദ്യം ചെയ്ത വേദാന്തയുടെ അപ്പീൽ തള്ളിയ കോടതി തൽസ്ഥിതി തുടരുമെന്നും അറിയിച്ചു.
അറ്റകുറ്റപ്പണികൾക്കും ലൈസൻസ് പുതുക്കുന്നതിനുമായി 2018 മാർച്ചിൽ പ്ലാന്റ് അടച്ചിരുന്നു. എന്നാൽ അതേവർഷം പ്ലാന്റിനെതിരെ പരിസ്ഥിതി പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനിടെ 13 പേർ കൊല്ലപ്പെട്ടതിനെത്തുടർന്ന് പ്ലാന്റ് അടച്ചുപൂട്ടാൻ തമിഴ്നാട് സർക്കാർ ഉത്തരവിടുകയായിരുന്നു. 400000 ടണ്ണിലധികമായിരുന്നു പ്ലാന്റിന്റെ വാർഷികോൽപ്പാദനം. ഇതുമൂലമുണ്ടാകുന്ന പരിസ്ഥിതി പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രദേശവാസികൾ പ്ലാന്റിനെതിരെ രംഗത്തെത്തിയത്. എന്നാൽ മലിനീകരണ ആരോപണം വേദാന്ത അന്ന് നിഷേധിച്ചിരുന്നു.
ഇതിനിടെ സർക്കാർ അടച്ചുപൂട്ടിയ പ്ലാന്റ് വീണ്ടും തുറക്കാൻ അനുമതി നൽകി ദേശീയ ഹരിത ട്രിബ്യൂണൽ ഉത്തരവിട്ടിരുന്നു. പ്ലാന്റിലെ വൈദ്യുതി അടക്കം പുനഃസ്ഥാപിക്കാനും ലൈസൻസ് പുതുക്കി നൽകാനും ട്രിബ്യൂണൽ സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു. എന്നാൽ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. മദ്രാസ് ഹൈക്കോടതിയെ സമീപിക്കാൻ വേദാന്ത ഗ്രൂപ്പിനോടും തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോർഡിനോടും കോടതി നിർദ്ദേശിക്കുകയും ചെയ്തിരുന്നു.