ചെന്നൈ: തൂത്തുക്കുടി വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കി തമിഴ്‌നാട് ഗവൺമെന്റ്. നിയമന ഉത്തരവ് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ ബന്ധുക്കള്‍ക്ക് കൈമാറി. ഗുരുതരമായി പരിക്കേറ്റവര്‍ക്കും ജോലി നല്‍കിയിട്ടുണ്ട്.
ഓരോരുത്തരുടെയും വിദ്യഭ്യാസ യോഗ്യതയ്‌ക്ക് അനുസരിച്ചാണ് നിയമനം. തൂത്തുകുടി ജില്ലയിലെ റവന്യു, ഗ്രാമീണ വികസന വകുപ്പുകളിലാണ് എല്ലാവര്‍ക്കും നിയമനം നൽകിയിരിക്കുന്നത്.
തമിഴ്‌നാടിന്റെ ചരിത്രത്തില്‍ തന്നെ വലിയ കളങ്കമായി മാറിയ പോലീസ് വെടിവെപ്പായിരുന്നു തൂത്തുക്കുടിയില്‍ നടന്നത്. വേദാന്ത ഗ്രൂപ്പിന്റെ തൂത്തുകുടിയിലെ സ്‌റ്റെര്‍ലൈറ്റ് പ്ളാന്റിലെ മലിനീകരണ പ്രശ്‌നങ്ങള്‍ വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. 2018ല്‍ മെയ് 22ന് പ്ളാന്റിനെതിരേ ജനകീയ പോരാട്ടം ശക്‌തമാവുകയും ആയിരങ്ങള്‍ അണിനിരന്ന ജനകീയ സമരത്തെ പോലീസ് കായികമായി നേരിടുകയും ആയിരുന്നു.
സ്‌ഥിതിഗതികള്‍ വഷളായതോടെ പോലീസ് നടത്തിയ വെടിവെപ്പിൽ പതിമൂന്ന് പേരാണ് സമരവേദിക്കരികെ മരിച്ചുവീണത്. ജനകീയ സമരത്തിന്റെ നൂറാം ദിവസം നടന്ന പോലീസ് അക്രമത്തിനെതിരെ സംസ്‌ഥാന വ്യാപകമായി പ്രതിഷേധമുയര്‍ന്നിരുന്നു.
അതേസമയം കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്കുള്ള നിയമന ഉത്തരവ് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ തന്നെയാണ് കൈമാറിയത്. മന്ത്രിമാരായ പി ത്യാഗരാജന്‍, മൂര്‍ത്തി, പെരിയ കറുപ്പന്‍, തൂത്തുകുടി എംപി കനിമൊഴി, ജില്ലാ കളക്‌ടർ അനീഷ് ശേഖര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
Read Also: കേരളം കോവിഡ് വാക്‌സിന്‍ ഉൽപാദനത്തിനായി ശ്രമിക്കും; മുഖ്യമന്ത്രി