ജനീവ: കോവിഡ് വാക്‌സിന്റെ രണ്ടു ഡോസുകൾക്കു പുറമേ ബൂസ്‌റ്റർ ഡോസുകൾ (മൂന്നാം ഡോസ്) നൽകുന്നതിന് മൊറട്ടോറിയം ഏർപ്പെടുത്താൻ ലോകാരോഗ്യ സംഘടനയുടെ ആഹ്വാനം. വാക്‌സിൻ വിതരണ നിരക്കിൽ വികസിത രാജ്യങ്ങളും ദരിദ്രരാജ്യങ്ങളും തമ്മിലുള്ള അന്തരം വർധിക്കുക്കുകയും ദരിദ്ര രാജ്യങ്ങളിൽ വാക്‌സിന്റെ കടുത്ത ദൗർലഭ്യം നേരിടുകയും ചെയ്യുന്ന സാഹചര്യത്തിലാണിത്.
സെപ്റ്റംബർ വരെയെങ്കിലും ബൂസ്‌റ്റർ ഡോസ് വിതരണം നിർത്തിവെക്കണം. മരുന്നു കമ്പനികൾ സമ്പന്ന രാഷ്‌ട്രങ്ങൾക്ക് കൂടുതൽ വാക്‌സിൻ നൽകുന്നത് നിയന്ത്രിക്കണം. എല്ലാ രാജ്യത്തെയും കുറഞ്ഞത് പത്തു ശതമാനം ആളുകളെങ്കിലും വാക്‌സിൻ സ്വീകരിച്ചെന്ന് ഉറപ്പുവരുത്തുന്നതിനാണ് നടപടിയെന്നും ഡബ്ള്യുഎച്ച്ഒ ഡയറക്‌ടർ ജനറൽ ടെഡ്രോസ് അദാനം ഗെബ്രയേസസ് പറഞ്ഞു.
രോഗ പ്രതിരോധശേഷി കുറഞ്ഞവർക്ക് രണ്ട് ഡോസുകൾക്കു പുറമെ ബൂസ്‌റ്റർ വാക്‌സിൻ (മൂന്നാം ഡോസ്) നൽകുമെന്ന് ജർമനിയും യുഎഇയും പ്രഖ്യാപിച്ചിരുന്നു. ഇസ്രയേൽ പ്രസിഡണ്ട് യിസാക് ഹെർസോഗ് കഴിഞ്ഞ ആഴ്‌ച മൂന്നാം ഡോസ് വാക്‌സിൻ സ്വീകരിക്കുകയും ചെയ്‌തു. ഇതിനു പിന്നാലെയാണ് ലോകാരോഗ്യ സംഘടനയുടെ പ്രസ്‌താവന.
Kerala News: ഓണാഘോഷം: കര്‍ശന നിയന്ത്രണങ്ങള്‍ വേണം; കേന്ദ്ര ആരോഗ്യ മന്ത്രാലയം