ന്യൂഡെൽഹി: ആരോഗ്യ പ്രവർത്തകർക്കും കോവിഡ് മുന്നണി പോരാളികൾക്കുമുള്ള കോവിഡ് വാക്‌സിനേഷൻ രജിസ്‌ട്രേഷൻ നിർത്തിവെക്കാൻ നിർദേശം. ഇതുസംബന്ധിച്ച് സംസ്‌ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശം നൽകി. അർഹതയില്ലാത്ത ചിലർ മാർഗനിർദേശങ്ങൾ ലംഘിച്ച് വാക്‌സിനേഷൻ എടുക്കുന്നതായി പരാതികൾ വർധിച്ചുവരുന്നതിനെ തുടർന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം.
വാക്‌സിൻ സ്വീകരിക്കുന്നതിനായി ആരോഗ്യ പ്രവർത്തകരുടെയും കോവിഡ് മുന്നണി പോരാളികളുടെയും പേരുകൾ നേരത്തെ തന്നെ സംസ്‌ഥാനങ്ങൾ രജിസ്‌റ്റർ ചെയ്‌തിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കോവിഡ് വാക്‌സിൻ രജിസ്ട്രേഷനിൽ 24 ശതമാനം വർധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ അറിയിച്ചു.
അതേസമയം, വാക്‌സിൻ സ്വീകരിക്കാനായി നേരത്തെ തന്നെ രജിസ്‌റ്റർ ചെയ്‌തിട്ടുള്ള ആരോഗ്യ പ്രവർത്തകർക്കും കോവിഡ് മുന്നണി പോരാളികൾക്കും വാക്‌സിൻ ലഭിക്കും. അതോടൊപ്പം, 45 വയസിന് മുകളിൽ പ്രായമുള്ളവർക്ക് കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നതിനായി തുടർന്നും രജിസ്‌റ്റർ ചെയ്യാവുന്നതാണ്. രാജ്യത്ത് ഇതുവരെ 7,59,79,651 പേരാണ് കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിച്ചത്.
അതേസമയം, രാജ്യത്ത് കോവിഡ് കണക്കുകൾ വീണ്ടും ഉയരുന്നത് ആശങ്ക വർധിപ്പിക്കുകയാണ്. 24 മണിക്കൂറിനിടെ 93,249 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. 513 കോവിഡ് മരണങ്ങളും റിപ്പോർട് ചെയ്‌തിട്ടുണ്ട്. ഇതോടെ മരണസംഖ്യ 1,64,623 ആയി.
Read also: കോവിഡ് കാലത്തെ സന്നദ്ധ പ്രവര്‍ത്തനം; മലയാളി യുവതിയെ ആദരിച്ച് ബഹ്‌റൈന്‍