കൊളംബോ: പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയുടെ രാജിക്ക് പിന്നാലെ കൊളംബോയിൽ സർക്കാർ അനുകൂലികളും പ്രതിപക്ഷവും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ഭരണപക്ഷ എംപി കൊല്ലപ്പെട്ടു. അമരകീർത്തി അതുകോരളയാണ് കൊല്ലപ്പെട്ടത്. പ്രതിഷേധക്കാർക്ക് നേരെ എംപി വെടിയുതിർക്കുകയും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തിരുന്നു. സംഘർഷ സ്‌ഥലത്ത് സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ്. പ്രതിഷേധക്കാർക്ക് നേരെ പോലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു.
സംഘർഷത്തിൽ 50 പേർക്ക് പരിക്കേറ്റിട്ടുണ്ട്. സമരത്തിന്റെ ഭാഗമായി തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ റാലി നടത്തിയിരുന്നു. തൊഴിൽ ഇടങ്ങളിൽ പ്രതിഷേധ സൂചകമായി കറുത്ത പതാക ഉയർത്തി. പൊതു ഗതാഗത സർവീസുകളും തടസപ്പെട്ടു. വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ ഇന്നലെ നടത്തിയ പാർലമെന്റ് മാർച്ച് അക്രമാസക്‌തമായിരുന്നു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ശ്രീലങ്കയിൽ അടിയന്തിരാവസ്‌ഥ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാജിവച്ചത്. സർക്കാർ അനുകൂലികളും പ്രതിപക്ഷവും തമ്മിലുള്ള തെരുവ് യുദ്ധം ആഗോളതലത്തിൽ വലിയ ചർച്ചയായതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത രാജി.
പ്രസിഡണ്ട് ഹൗസിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ പ്രധാനമന്ത്രി സ്‌ഥാനം രാജിവെക്കാൻ മഹിന്ദ രജപക്‌സെ സമ്മതിക്കുകയായിരുന്നു. കൂടാതെ ശ്രീലങ്ക നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് പരിഹാരം തന്റെ രാജി ആണെങ്കിൽ അതിനും താൻ തയ്യാറാണെന്ന് മഹിന്ദ രാജപക്‌സെ അറിയിച്ചിരുന്നു.
കാബിനറ്റ് മന്ത്രിമാരായ നലക ഗോദഹേവ, രമേഷ് പതിരണ, പ്രസന്ന രണതുംഗ എന്നിവരും രാജ്യത്തിന്റെ പ്രധാനമന്ത്രി സ്‌ഥാനം രാജിവെക്കാനുള്ള മഹിന്ദ രജപക്‌സെയുടെ തീരുമാനത്തോട് യോജിച്ചുവെന്ന് രാഷ്‌ട്രീയ വൃത്തങ്ങൾ വ്യക്‌തമാക്കി. പ്രസിഡണ്ടിന്റെയും പ്രധാനമന്ത്രിയുടെയും രാജി ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം തൊഴിലാളി സംഘടനകൾ രാജ്യവ്യാപകമായി പണിമുടക്ക് നടത്തിയിരുന്നു.
Most Read: നടിയെ ആക്രമിച്ച കേസ്; സുപ്രീം കോടതിക്ക് കത്തയച്ച് അതിജീവിത