ന്യൂഡെൽഹി: ടോക്കിയോ ഒളിമ്പിക്‌സിനെത്തുന്ന ഇന്ത്യൻ താരങ്ങൾക്കും ഒഫീഷ്യലുകൾക്കും ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾക്ക് എതിരെ പ്രതിഷേധവുമായി ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ (ഐഒഎ) രംഗത്ത്. ജപ്പാനിലേക്ക് പുറപ്പെടുന്നതിന് മുൻപ് ഒരാഴ്‌ച ദിവസവും കോവിഡ് ടെസ്‌റ്റ് നടത്തണമെന്ന് നിർദ്ദേശങ്ങളിൽ പറയുന്നു. ജപ്പാനിലെത്തി ആദ്യത്തെ മൂന്ന് ദിവസം മറ്റ് രാജ്യങ്ങളിലെ ഒരാളുമായും ഇടപഴകരുത്.
ജപ്പാനിലേക്ക് പുറപ്പെടുന്നതിന് മുൻപുള്ള ഏഴ് ദിവസം സാമൂഹിക അകലം കൃത്യമായി പാലിക്കണം. ഒളിമ്പിക്‌സിനിടെ എല്ലാ ദിവസവും കോവിഡ് പരിശോധനയുണ്ടാവും. താരങ്ങൾ അവരവരുടെ മൽസരത്തിന് അഞ്ച് ദിവസം മുൻപ് മാത്രമേ ഗെയിംസ് വില്ലേജിൽ പ്രവേശിക്കാവൂ എന്നും നിർദ്ദേശങ്ങളിൽ പറയുന്നു.
ഇന്ത്യ ഉൾപ്പെട്ടിരിക്കുന്ന ഗ്രൂപ്പ് ഒന്നിലെ മറ്റ് അഞ്ച് രാജ്യങ്ങൾക്കും സമാന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അഫ്‌ഗാനിസ്‌ഥാൻ, മാൽദീവ്‌സ്, നേപ്പാൾ, പാക്കിസ്‌ഥാൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് ഇന്ത്യക്ക് പുറമെ ഗ്രൂപ്പ് ഒന്നിൽ ഉള്ളത്. ഈ രാജ്യങ്ങളും മേൽപറഞ്ഞ നിബന്ധനകൾ കർശനമായി പാലിക്കണമെന്നാണ് ജപ്പാൻ അറിയിച്ചിരിക്കുന്നത്.
അതേസമയം ഇതിനെതിരെ ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ ശക്‌തമായ പ്രതിഷേധം അറിയിച്ചു. ഐഒഎ പ്രസിഡണ്ട് നരീന്ദർ ബത്രയും സെക്രട്ടറി രാജീവ് മേത്തയും പുറത്തുവിട്ട സംയുക്‌ത പ്രസ്‌താവനയിലാണ് പുതിയ ചട്ടങ്ങളെ ചോദ്യം ചെയ്‌തത്. ചില രാജ്യങ്ങൾക്ക് മാത്രമായി കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിൽ അസോസിയേഷൻ വിയോജിപ്പ് രേഖപ്പെടുത്തി. ജപ്പാൻ ഭരണകൂടത്തിന്റെ തീരുമാനം വിവേചനമാണെന്നും പ്രസ്‌താവനയിൽ ആരോപിക്കുന്നു.
Read Also: ‘ആർജെ മഡോണ’; യുവത്വം തിളക്കുന്ന ‘ഫസ്‌റ്റ് ലുക്ക്’ പോസ്‌റ്റർ പുറത്തിറക്കി