ആലപ്പുഴ: എസ്എഫ്ഐ കായംകുളം ഏരിയാ സെക്രട്ടറി നിഖിൽ തോമസിന്റെ വ്യാജ ഡിഗ്രിയുമായി ബന്ധപ്പെട്ട വിവാദത്തിൽ നിർണായക വെളിപ്പെടുത്തൽ നടത്തി കലിംഗ സർവകലാശാല. നിഖിൽ തോമസ് എന്ന വിദ്യാർഥി സർവകലാശാലയിൽ പഠിച്ചിട്ടില്ലെന്ന് സർവകലാശാല വെളിപ്പെടുത്തി. ഇക്കാര്യം പരിശോധിച്ചുവെന്ന് രജിസ്‌ട്രാർ പറഞ്ഞു. നിഖിൽ തോമസിനെതിരെ നിയമനടപടി എടുക്കുമെന്നും രജിസ്‌ട്രാർ സന്ദീപ് ഗാന്ധി പറഞ്ഞു.
മാദ്ധ്യമവാർത്തകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് രേഖകൾ പരിശോധിച്ചതെന്നും കലിംഗ സർവകലാശാല രജിസ്‌ട്രാർ കൂട്ടിച്ചേർത്തു. എംഎസ്എം കോളേജ് മുൻ യൂണിറ്റ് സെക്രട്ടറി നിഖിൽ തോമസിന് പ്രവേശനം നൽകുന്നതിൽ മാനേജർക്ക് വീഴ്‌ച പറ്റിയെന്ന് കോളേജ് ട്രസ്‌റ്റ് ജോയിന്റ് സെക്രട്ടറി ഷേക് പി ഹാരിസ് പ്രതികരിച്ചിരുന്നു.
രേഖകൾ പരിശോധിച്ചു വിലയിരുത്തേണ്ട ഉത്തരവാദിത്തം മാനേജർക്കും പ്രിൻസിപ്പലിനുമാണെന്നും, ഏത് രാഷ്‌ട്രീയ നേതാവാണ് ശുപാർശ ചെയ്‌തതെന്ന് വ്യക്‌തമാക്കേണ്ടത് മാനേജറാണെന്നും ഷേക് പി ഹാരിസ് പറഞ്ഞു. കായംകുളം എംഎസ്എം കോളജ് രണ്ടാം വർഷ എംകോം വിദ്യാർഥിയാണ് നിഖിൽ. എംകോം പ്രവേശനത്തിന് നിഖില്‍ തോമസ് സമര്‍പ്പിച്ച ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് പരാതി.
2018- 2020 കാലഘട്ടത്തിലാണ് നിഖിൽ തോമസ് കായംകുളം എംഎസ്എം കോളേജില്‍ ബികോം ചെയ്‌തത്. എന്നാല്‍ ഡിഗ്രി പാസാകാൻ നിഖിലിന് സാധിച്ചില്ല. ഈ കാലത്ത് 2019ൽ കായംകുളം എംഎസ്എം കോളേജിൽ യുയുസിയും 2020ല്‍ സര്‍വകലാശാല യൂണിയന്‍ ജോയിന്റ് സെക്രട്ടറിയുമായിരുന്നു നിഖിൽ. ഡിഗ്രി തോറ്റ നിഖിൽ പക്ഷെ 2021ല്‍ കായംകുളം എംഎസ്എം കോളേജിൽ തന്നെ എംകോമിന് ചേര്‍ന്നു. പ്രവേശനത്തിനായി 2019- 2021 കാലത്തെ കലിംഗ സര്‍വകലാശാലയിലെ ഡിഗ്രി സര്‍ട്ടിഫിക്കറ്റാണ് നിഖിൽ ഹാജരാക്കിയത്.
അതിനിടെ, എസ്എഫ്ഐ കായംകുളം ഏരിയാ സെക്രട്ടറിക്കെതിരെ ഉള്ള വിവാദത്തിൽ സിപിഐഎം നേതൃത്വം ഇടപെട്ടിരുന്നു. ആരോപണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചേർന്ന സിപിഎം ഫ്രാക്ഷൻ യോഗം നിഖിലിനെ വിളിച്ചുവരുത്തി വിശദീകരണം തേടിയ ശേഷം എസ്എഫ്ഐ ജില്ലാ കമ്മിറ്റിയിൽ നിന്നും നീക്കാൻ നിർദേശം നൽകുകയായിരുന്നു. നിഖിൽ തോമസിനെ എസ്എഫ്ഐയുടെ ജില്ലാ കമ്മിറ്റി, കായംകുളം ഏരിയാ സെക്രട്ടറി സ്ഥാനങ്ങളിൽ നിന്നാണ് നീക്കിയത്.
Most Read: മലപ്പുറത്ത് പനി ബാധിച്ചു വിദ്യാർഥി മരിച്ചു; മുൻകരുതലുകൾ സ്വീകരിച്ചതായി ആരോഗ്യമന്ത്രി