തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒരു പനി മരണം കൂടി സ്‌ഥിരീകരിച്ചു. മലപ്പുറം കുറ്റിപ്പുറം സ്വദേശി ദാസന്റെ മകൻ ഗോകുലാണ് (13) മരിച്ചത്. ഇന്നലെയാണ് ഗോകുലിനെ പനിയെ തുടർന്ന് കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ, ഏത് തരം പനിയാണ് കുട്ടിക്കെന്നതിൽ സ്‌ഥിരീകരണം വന്നിട്ടില്ല. പോസ്‌റ്റുമോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്‌തമാകൂവെന്ന് ഡിഎംഒ വ്യക്‌തമാക്കി.
അതേസമയം, സംസ്‌ഥാനത്ത് പകർച്ചപ്പനി വ്യാപിക്കുന്നത് തടയാൻ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപിക്കുന്നതിന് കാരണമാകും. മെയ് മാസത്തിൽ തന്നെ ആരോഗ്യവകുപ്പ് ഉന്നതതല യോഗം ചേർന്ന് ജാഗ്രതാ നിർദ്ദേശം നൽകുകയും ജൂൺ രണ്ടിന് തന്നെ സംസ്‌ഥാനത്തെ എല്ലാ പ്രധാന ആശുപത്രികളിലും പനി ക്ളിനിക്കുകൾ ആരംഭിച്ചിരുന്നുവെന്നും മന്ത്രി അറിയിച്ചു.
മരുന്നുകളുടെ ലഭ്യതയും എല്ലാ ആശുപത്രികളിലും ജില്ലകളിലും ഉറപ്പാക്കിയിട്ടുണ്ട്. നിർദ്ദേശങ്ങൾ കൃത്യമായി നടപ്പിലാക്കാൻ എല്ലാ ജില്ലകളിലും മെഡിക്കൽ ഓഫീസർമാർക്ക് നൽകിയിരുന്നുവെന്നും മന്ത്രി പറഞ്ഞു. അതേസമയം, കേരളത്തിൽ പകർച്ചവ്യാധികൾ പടർന്ന് പിടിക്കുകയാണ്. ഒരാഴ്‌ചക്കിടെ 69,222 പേർക്കാണ് പനി ബാധിച്ചത്. 413 പേർക്ക് ഡെങ്കിപ്പനിയും 30 പേർക്ക് എലിപ്പനിയും ഒമ്പത് പേർക്ക് മലേറിയയും സ്‌ഥിരീകരിച്ചിട്ടുണ്ട്.
Most Read: ‘സുധാകരന്റെ പേര് പറയാൻ ഡിവൈഎസ്‌പി ഭീഷണിപ്പെടുത്തി’; മോൻസൻ മാവുങ്കൽ കോടതിയിൽ