നെടുമങ്ങാട്: കഴിഞ്ഞ റിപ്പബ്ളിക് ദിനത്തിലാണ് നെടുമങ്ങാട് സ്വദേശിയും അധ്യാപകനുമായ ഷാജി കുമാറിന്റെ ജീവിതം മാറ്റിമറിച്ച വാഹനാപകടം ഉണ്ടായത്. അധ്യാപകൻ സഞ്ചരിച്ച ബൈക്കിന് പിന്നിൽ വാൻ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ഷാജി കുമാറിന്റെ ശരീരത്തിലൂടെ വാൻ കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ് രക്‌തത്തിൽ കുളിച്ചു കിടന്ന അധ്യാപകനെ അന്ന് രക്ഷിച്ചത് രണ്ടു ചെറുപ്പക്കാർ ആയിരുന്നു.
എന്നാൽ ഇവർ ആരെണെന്നോ, എവിടെയാണെന്നോ ഷാജി കുമാറിന് അറിയില്ലായിരുന്നു. ചികിൽസയ്‌ക്ക് ശേഷം ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയ ഷാജി അന്വേഷിച്ചത് ഇവരെത്തന്നെയാണ്. ഏറെ അന്വേഷണത്തിനൊടുവിലാണ് നെടുമങ്ങാട് സ്വദേശികളായ ജിഷ്‌ണു, കിരൺ എന്നിവരാണ് രക്‌തത്തിൽ കുളിച്ചുകിടന്ന തന്നെ താങ്ങിയെടുത്ത് ജില്ലാ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും എത്തിച്ചതെന്ന് ഷാജി കുമാറിന് മനസ്സിലായത്.
എന്നാൽ, പരിക്കേറ്റ് കിടന്നത് തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകൻ ആയിരുന്നുവെന്ന് ജിഷ്‌ണുവും കിരണും തിരിച്ചറിഞ്ഞത് ഏറെ വൈകിയാണ്. പിന്നീടുള്ള ഇവരുടെ കൂടിച്ചേരൽ ഹൃദയസ്‌പർശമായിരുന്നു. തങ്ങളുടെ പ്രിയ അധ്യാപകനെയാണ് രക്ഷപ്പെടുത്തിയതെന്ന് ജിഷ്‌ണുവും കിരണും തിരിച്ചറിഞ്ഞതോടെ വൈകാരികമായൊരു കൂടിച്ചേരലിന് അത് വഴിയൊരുക്കി.
ജിഷ്‌ണുവും കിരണും കോവിഡ് സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഇരുവരും എല്ലാവർക്കും മാതൃകയാണെന്നും, അധ്യാപന ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ അവാർഡായി ഈ പുതുജീവിതത്തെ കാണുന്നുവെന്നും ഷാജി കുമാർ പറഞ്ഞു. പ്രിയപ്പെട്ട അധ്യാപകന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചത് വലിയ അംഗീകാരമായി കാണുന്നുവെന്ന് ജിഷ്‌ണുവും കിരണും പറഞ്ഞു.
Most Read: ചിലവ് ചുരുക്കൽ നടപടി; ഇന്ത്യയിലെ രണ്ടു ഓഫിസുകൾ അടച്ചു പൂട്ടി ട്വിറ്റർ