ന്യൂഡെൽഹി: കോവിഡ് രോഗമുക്‌തി നേടിയ പകുതിയിലേറെ പേരിലും രണ്ട് വർഷങ്ങൾക്ക് ശേഷവും രോഗലക്ഷണങ്ങൾ നിലനിൽക്കുന്നതായി പഠനം. അന്താരാഷ്‌ട്ര മെഡിക്കൽ ജേർണലായ ലാൻസെറ്റ് പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്‌തമാക്കിയിരിക്കുന്നത്.
കോവിഡ് ബാധിച്ചവരിൽ ആദ്യഘട്ടത്തിൽ രോഗലക്ഷണങ്ങൾ ഗുരുതരമാകുന്നുണ്ടെങ്കിലും പിന്നീട് ഇവ ദുർബലമാവുകയും രോഗിയുടെ ആരോഗ്യ- മാനസിക സ്‌ഥിതി മെച്ചപ്പെടുകയും ചെയ്യും. രോഗം ബാധിച്ചവരിൽ ചുരുങ്ങിയ കാലം കൊണ്ടുതന്നെ പൂർവസ്‌ഥിതിയിലേക്ക് തിരിച്ചെത്തുമെങ്കിലും രണ്ട് വർഷത്തിന് ശേഷവും ചിലരിൽ ലക്ഷണങ്ങൾ കണ്ടുവരാറുണ്ടെന്ന് ലാൻസെറ്റ് റിപ്പോർട്ടിൽ പറയുന്നു.
രോഗമുക്‌തി നേടിയവരുടെ ആന്തരികാവയവങ്ങളിലും ശാരീരിക പ്രവർത്തനങ്ങളിലും രോഗത്തിന്റെ ആഘാതം ദീർഘകാലം നിലനിൽക്കുന്നുവെന്നും പഠനം വിശദീകരിക്കുന്നു. കോവിഡ് ബാധിതരിലെ ദീർഘകാല ആരോഗ്യ പ്രശ്‌നങ്ങൾ കുറയ്‌ക്കാനായുള്ള ചികിൽസാ ഇടപെടലുകൾ വേണമെന്നും പഠനം ശുപാർശ ചെയ്യുന്നു. കോവിഡ് ബാധക്ക് ശേഷം അഞ്ച് മാസം മുതൽ ഒരു വർഷം വരെ രോഗലക്ഷണങ്ങൾ, മാനസികാരോഗ്യം, വ്യായാമ ശേഷി എന്നിവ വീണ്ടെടുക്കാനായി പ്രത്യേക പരിചരണവും ശ്രദ്ധയും വേണമെന്നും പഠനം പറയുന്നു.
Most Read: ചാരവൃത്തി; വ്യോമസേനാ ഉദ്യോഗസ്‌ഥൻ അറസ്‌റ്റിൽ