ന്യൂഡെൽഹി: ഇന്ത്യയിൽ കോവിഡ് കേസുകളിൽ നിലവിലുള്ള വർധനവിനെ നാലാം തരംഗമായി കാണാനാവില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അഡീഷണൽ ജനറൽ സെക്രട്ടറി സമിരൻ പാണ്ഡ. ജില്ലാ തലങ്ങളിൽ കോവിഡിന്റെ കുതിപ്പ് നിരീക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും എന്നാൽ രാജ്യം നാലാം തരംഗത്തിലേക്ക് പോവുകയാണെന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ തലങ്ങളിൽ കോവിഡ് കണക്കുകളിൽ ഉണ്ടാകുന്ന വർധന നിരീക്ഷിക്കപ്പെടുന്നുണ്ട്. പക്ഷേ, ഇതിനെ നിലവിലെ അവസ്‌ഥയിൽ നിന്നുള്ള ഒരു വ്യതിയാനമായേ കണക്കാക്കാനാകൂ. രാജ്യത്തിന്റെ ചില പ്രദേശങ്ങളിൽ മാത്രമായി ഈ വ്യതിയാനം ഒതുങ്ങി നിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രാദേശിക തലങ്ങളിലാണ് കുതിപ്പ് രേഖപ്പെടുത്തിയത്. അതിന് കാരണം ടെസ്‌റ്റ് ചെയ്യുന്നതിലെ അനുപാതമാണെന്ന് അദ്ദേഹം പറയുന്നു. ഇപ്പോഴുള്ളത് ഒരു വ്യതിയാനം മാത്രമാണ്. എല്ലാ സംസ്‌ഥാനങ്ങളും കോവിഡിന്റെ പിടിയിലാണെന്ന് പറയാനാകില്ലെന്നും പാണ്ഡ പറയുന്നു.
പുതിയ വകഭേദം കണ്ടെത്തിയിട്ടില്ല എന്നതും രാജ്യത്ത് നിലവിലുള്ളത് നാലാം തരംഗമല്ല എന്നതിന്റെ ഉദാഹരണങ്ങളായി പാണ്ഡ ചൂണ്ടിക്കാട്ടുന്നു. അതേസമയം, കോവിഡ് വ്യാപനം അവസാനിച്ചിട്ടില്ലെന്നും ജാഗ്രത കൈവിടാറായിട്ടില്ലെന്നും അടുത്തിടെ ലോകാരോഗ്യ സംഘടന വ്യക്‌തമാക്കിയിരുന്നു. ലോകാരോഗ്യ സംഘടനയുടെ ഡയറക്‌ടർ ജനറൽ ടെഡ്രോസ് അഥാനോം ഗിബ്രിയൂസിസ് ആണ് കോവിഡ് മഹാമാരി വിട്ടൊഴിഞ്ഞിട്ടില്ലെന്ന മുന്നറിയിപ്പ് നൽകിയത്.
ഇത് മഹാമാരിയുടെ മറ്റൊരു ഘട്ടമാണെന്നും നിലവിൽ ഇപ്പോഴും അതിന്റെ മധ്യത്തിലാണെന്നും ലോകാരോഗ്യ സംഘടനയുടെ ഹെൽത്ത് എമർജൻസീസ് പ്രോഗ്രാമിന്റെ ടെക്‌നിക്കൽ ലീഡായ മരിയ വാൻ ഖെർഖോവും പറഞ്ഞിരുന്നു. ഇപ്പോഴും കോവിഡ് ഒരു ആഗോള പ്രശ്‌നമാണെന്നും അവർ കൂട്ടിച്ചേർത്തു.
Most Read: ഭക്ഷ്യവിഷബാധ; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യവകുപ്പ്