ന്യൂഡെൽഹി: കോവിഡിനെതിരെ ജാഗ്രത തുടരണമെന്ന് സംസ്‌ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്രസർക്കാർ. തെക്കുകിഴക്കേ ഏഷ്യയിലും യൂറോപ്പിലും കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് കേന്ദ്രം രംഗത്തെത്തിയിരിക്കുന്നത്. കോവിഡ് പ്രതിരോധത്തിൽ വീഴ്‌ച വരുത്തരുതെന്നും പരിശോധന, സാമൂഹ്യ അകലം, ചികിൽസ, വാക്‌സിനേഷൻ എന്നീ പ്രതിരോധ മാർഗങ്ങൾ തുടരണമെന്നും നിർദ്ദേശിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്‌ഥാനങ്ങൾക്ക് കത്തയച്ചു.
പുതിയ വകഭേദങ്ങൾ സമയബന്ധിതമായി കണ്ടെത്തുന്നതിന് സാമ്പിളുകളുടെ പരിശോധന ഉറപ്പാക്കുകയും വാക്‌സിൻ വിതരണം ശക്‌തമാക്കുകയും ചെയ്യണം. പുതിയ കേസുകൾ വർധിച്ച് ക്‌ളസ്‌റ്ററുകൾ രൂപപ്പെടുന്നത് സംബന്ധിച്ച് നിരീക്ഷണം കാര്യക്ഷമമാക്കണം. രോഗവ്യാപനം തടയുന്നതിന് ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പുകൾ പ്രകാരമുള്ള നടപടികൾ കൈക്കൊള്ളണമെന്നും നിർദ്ദേശത്തിൽ പറയുന്നു.
കഴിഞ്ഞ ദിവസം കോവിഡ് സ്‌ഥിതിഗതികൾ വിലയിരുത്താൻ ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച നിർദ്ദേശമുണ്ടായത്. ചൈന, ദക്ഷിണ കൊറിയ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലാണ് കോവിഡ് കേസുകൾ ഉയരുന്നത്. ചൈനയിൽ ചൊവ്വാഴ്‌ച പ്രതിദിന രോഗികൾ 5000 കടന്നു. ഒമൈക്രോണിന്റെ ഉപവകഭേദമാണ് ചൈനയിൽ പടർന്ന് കൊണ്ടിരിക്കുന്നത്.
Most Read: വിദ്യാർഥിയെ ഹോസ്‌റ്റൽ വാർഡൻ ബൂട്ടിട്ട് ചവിട്ടി; കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രതിഷേധം