ന്യൂഡെൽഹി: വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്‌ത ‘ദി കശ്‌മീർ ഫയല്‍സ്‘ തീര്‍ച്ചയായും എല്ലാവരും കണ്ടിരിക്കേണ്ട സിനിമയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്‌താവനക്ക് പിന്നാലെ പരിഹാസവുമായി സ്‌റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്ര. സിനിമ കാണാന്‍ ആഹ്വാനം ചെയ്യുമ്പോള്‍ 10-15 കിലോമീറ്റർ താണ്ടി തിയേറ്ററിൽ എത്തുന്നവരെ കൂടി മോദി പരിഗണിക്കണം എന്ന് കുനാല്‍ കമ്ര പരിഹസിച്ചു.
അതുകൊണ്ട് സിനിമ കാണാനെത്തുന്നവര്‍ക്ക് പെട്രോളിന് 50 ശതമാനം സബ്‌സിഡി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. “ഭൂരിഭാഗം ആളുകളും അവര്‍ക്കിഷ്‌ടമുള്ള തിയേറ്ററിലെത്താന്‍ 10-15 കിലോമീറ്റര്‍ യാത്ര ചെയ്യുന്നുണ്ട്. കശ്‌മീർ ഫയല്‍ കാണാന്‍ പോകുന്നവര്‍ക്ക് പ്രധാനമന്ത്രി 50 രൂപ നിരക്കില്‍ പെട്രോള്‍/ഡീസല്‍ സബ്‌സിഡിയായി നല്‍കാന്‍ തയ്യാറാകുമോ,”- കുനാല്‍ കമ്ര ട്വീറ്റിൽ ചോദിച്ചു.
കശ്‌മീർ ഫയല്‍സ് മികച്ച ചിത്രമാണെന്നും ഇനിയും ഇത്തരം സിനിമകള്‍ ഉണ്ടാകേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. ചൊവ്വാഴ്‌ച നടന്ന ബിജെപി പാര്‍ലമെന്ററി യോഗത്തിനിടെ ആയിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. ചിത്രത്തോടനുബന്ധിച്ച് രാഷ്‌ട്രീയ വിവാദങ്ങളും ഉടലെടുത്തിരുന്നു. കശ്‌മീർ ഫയല്‍സ് സിനിമ കാണാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ഹാഫ് ഡേ ലീവ് പ്രഖ്യാപിച്ചിരുന്നു.
അതേസമയം, ചിത്രത്തിന്റെ സംവിധായകന്‍ വിവേക് അഗ്‌നിഹോത്രിക്ക് വൈ കാറ്റഗറി സുരക്ഷ ഒരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടു. ഇദ്ദേഹത്തിന്റെ താമസസ്‌ഥലത്തും യാത്രകളിലും സിആര്‍പിഎഫ് സുരക്ഷയൊരുക്കും. ചിത്രത്തിന്റെ റിലീസിന് പിന്നാലെ വിവേകിന് സമൂഹ മാദ്ധ്യമങ്ങളില്‍ നിന്നും ഭീഷണി ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ വിവേകിന് സുരക്ഷ ഒരുക്കണമെന്ന് സര്‍ക്കാരിന് ശുപാര്‍ശ ചെയ്യുകയായിരുന്നു.
Most Read: ‘മ്യാവൂ, ഞാനെത്തി’; കാണാതായ പൂച്ചയെ തിരികെ കിട്ടിയത് 17 വർഷങ്ങൾക്ക് ശേഷം