തൃശൂർ: പീച്ചിയിൽ മുൻ സിഐടിയു പ്രവർത്തകൻ സജി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. സിപിഎം ലോക്കൽ സെക്രട്ടറിക്കും ബ്രാഞ്ച് സെക്രട്ടറിക്കും എതിരെയുള്ള ആത്‍മഹത്യാ കുറിപ്പ് പോലീസ് പരിശോധിച്ച് വരികയാണ്.
സജിയുടെ സഹോദരന്റെയും മറ്റ് കുടുംബാംഗങ്ങളുടെയും മൊഴി രേഖപ്പെടുത്തി. ഇവരുടെ മൊഴിയുടെ അടിസ്‌ഥാനത്തിൽ ആരോപണ വിധേയരായ സിപിഎം നേതാക്കളുടെയും മൊഴി എടുക്കും. കൂടുതൽ അന്വേഷണത്തിന് ശേഷമായിരിക്കും ഇവർക്കെതിരെ ആത്‍മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുക്കുന്നത് ഉൾപ്പടെ തീരുമാനിക്കുക.
അതേസമയം, സംഭവത്തിൽ സിപിഎമ്മിനെതിരെ ആസൂത്രിതമായി വ്യാജപ്രചാരണങ്ങൾ നടത്തുകയാണെന്ന് സിപിഎം മണ്ണുത്തി ഏരിയ കമ്മറ്റി പ്രസ്‌താവനയിൽ പറഞ്ഞു. തിങ്കളാഴ്‌ചയാണ് സജിയെ വീട്ടിനകത്ത് ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്. അവിവാഹിതനായിരുന്നു. മറ്റ് സാമ്പത്തിക ബാധ്യതകളോ കുടുംബ പ്രശ്‌നങ്ങളോ സജിക്കുണ്ടായിരുന്നില്ല.
സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ ആത്‍മഹത്യാ കുറിപ്പിൽ പരാമർശമുണ്ട്. പ്രദേശത്തെ രണ്ട് സിപിഎം നേതാക്കൾക്കെതിരെയാണ് സജിയുടെ ആത്‍മഹത്യാ കുറിപ്പ്. ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ബ്രാഞ്ച് സെക്രട്ടറിയും സജിയെ ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ പരാതി.
ചുമട്ടു തൊഴിലാളിയായിരുന്ന സജി പാർട്ടിയിലെ ചില അഴിമതികളെ ചോദ്യം ചെയ്‌തിരുന്നു. ഒടുവിൽ സിഐടിയു വിട്ട് സജി സ്വതന്ത്ര കൂട്ടായ്‌മ രൂപീകരിച്ചിരുന്നു. ഇത് പ്രശ്‌നങ്ങൾ വഷളാക്കിയെന്നാണ് സജിയുടെ സഹോദരൻ പറയുന്നത്. സജി ഏറെ മാനസിക സമ്മർദ്ദം അനുഭവിച്ചിരുന്നു എന്നും കുടുംബാംഗങ്ങൾ പറയുന്നു.
Most Read: ‘ലൗ ജിഹാദിനെതിരെ ലൗ കേസരി’; ശ്രീരാമസേന നേതാവിനെതിരെ കേസെടുത്തു