കണ്ണൂർ: ഗതാഗത മന്ത്രിയും സിഐടിയുവും തമ്മിലുള്ള പരസ്യപ്പോര് മുറുകുന്നു. ഇന്ന് കണ്ണൂരിലെത്തുന്ന ആന്റണി രാജുവിനെ ബഹിഷ്‌കരിക്കുമെന്ന് സിഐടിയു പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. കെഎസ്ആർടിസിയിലെ സിഐടിയു അംഗീകൃത യൂണിയനായ കെഎസ്ആർടിഇഎ ആണ് മന്ത്രിയെ ബഹിഷ്‌കരിക്കാൻ തീരുമാനിച്ചത്.
ബസുകളുടെ ബോർഡിൽ കരിങ്കൊടി കെട്ടി പ്രതിഷേധിക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രതിപക്ഷ സംഘടനകളും മന്ത്രിയെ ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കെഎസ്ആർടിസി കണ്ണൂർ ഡിപ്പോ യാർഡ് ഉൽഘാടനത്തിനാണ് മന്ത്രി ആന്റണി രാജു എത്തുന്നത്. സംഘടനകൾക്കെതിരെ നടത്തുന്ന പ്രസ്‌താവനകളാണ് യൂണിയനുകളെ ചൊടിപ്പിച്ചിരിക്കുന്നത്.
കെഎസ്ആർടിസി സ്വിഫ്‌റ്റ് രൂപീകരണവും, കെഎസ്ആർടിസിയിലെ സാമ്പത്തിക പ്രതിസന്ധിയും തുടർന്നുള്ള തർക്കങ്ങളാണ് ഇപ്പോൾ മന്ത്രിക്കെതിരായ ബഹിഷ്‌കരണത്തിലേക്ക് വരെ കാര്യങ്ങൾ എത്തിച്ചേർന്നിരിക്കുന്നത്. അതേസമയം, കെഎസ്ആർടിസി സ്വിഫ്‌റ്റ് സർവീസുകൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികൾ ഹൈക്കോടതി തള്ളിയിരുന്നു.
ഇന്നലെ ഈ തീരുമാനം വന്നതിനെ സ്വാഗതം ചെയ്‌ത മന്ത്രി, കെഎസ്ആർടിസിയുടെ നിലനിൽപ്പിന് പുതുതായി രൂപീകരിച്ച കെഎസ്ആർടിസി സ്വിഫ്‌റ്റ് അത്യാവശ്യമാണെന്ന് പറഞ്ഞിരുന്നു. കെഎസ്ആർടിസിയെ ലാഭത്തിൽ എത്തിക്കാനുള്ള സാധ്യത പരിമിതമാണെന്ന് നേരത്തെ തന്നെ മന്ത്രി വ്യക്‌തമാക്കിയതാണ്. യൂണിറ്റ് തലത്തിൽ യൂണിയൻ നേതാക്കൾക്ക് പ്രൊട്ടക്ഷൻ നൽകേണ്ടി വരുന്ന മറ്റൊരു സ്‌ഥാപനവും ഇല്ലെന്ന് പറഞ്ഞ് തൊഴിലാളി യൂണിയനുകളെ മന്ത്രി നിശിതമായി വിമർശിക്കുകയും ചെയ്‌തിരുന്നു.
Most Read: സംസ്‌ഥാനത്ത് ഇന്നും കനത്ത മഴ തുടരും; 11 ജില്ലകളിൽ യെല്ലോ അലർട്