ഷാര്‍ജ: മാസ്‌മരിക പ്രകടനങ്ങളോ തകര്‍പ്പന്‍ ബാറ്റിങ് വിരുന്നോ ഇല്ലാതിരുന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരിനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് അഞ്ച് വിക്കറ്റിന് തോല്‍പിച്ചു. വിജയ ലക്ഷ്യമായ 121 റണ്‍സ് 14.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ ഹൈദരാബാദ് നേടി. ആദ്യം ബാറ്റ് ചെയ്‌ത ബംഗളൂര്‍ 20 ഓവറില്‍ 7 വിക്കറ്റിന് 120 റണ്‍സാണ് എടുത്തത്. ബംഗളൂരിന് തുടര്‍ച്ചയായ രണ്ടാമത്തെ തോല്‍വിയും ഹൈദരബാദിന് തുടര്‍ച്ചയായ രണ്ടാമത്തെ ജയവുമാണിത്. ജയത്തോടെ ഹൈദരാബാദ് പ്‌ളേ ഓഫ് സാധ്യത സജീവമാക്കി. ഹൈദരാബാദ് താരം ജേസണ്‍ ഹോള്‍ഡര്‍ രണ്ട് വിക്കറ്റും 26 റണ്‍സും നേടി.
ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബംഗളൂരിന് തുടക്കത്തില്‍ തന്നെ ദേവ്ദത്ത് പടിക്കലിന്റെ വിക്കറ്റ് നഷ്‌ടമായി. സന്ദീപ് ശര്‍മയുടെ പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ച് ക്‌ളീൻ ബൗള്‍ഡ് ആയി മടങ്ങുമ്പോള്‍ 5 റണ്‍സായിരുന്നു യുവ ഓപ്പണറുടെ സമ്പാദ്യം. പകരം ക്രീസില്‍ എത്തിയ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി സന്ദീപ് ശര്‍മക്ക് രണ്ടാം വിക്കറ്റ് സമ്മാനിച്ച് വേഗം മടങ്ങി. കെയ്ന്‍ വില്യംസണ്‍ പിടിച്ച് പുറത്താകുമ്പോള്‍ 7 റണ്‍സ് എടുക്കാനേ കോഹ്‌ലിക്ക് സാധിച്ചുള്ളു. ജോഷ് ഫിലിപ്പ്-എ ബി ഡിവലിയേഴ്‌സ് സഖ്യം മൂന്നാം വിക്കറ്റില്‍ 43 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോള്‍ ഡിവിലിയേഴ്‌സ് (24) പുറത്തായി. ഷഹ്ബാസ് നദീമിന്റെ പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ച വെടിക്കെട്ട് താരം ബൗണ്ടറിയില്‍ അഭിഷേക് ശര്‍മയുടെ കൈകളില്‍ ഒതുങ്ങി.
റഷീദ് ഖാന്‍ എറിഞ്ഞ തൊട്ടടുത്ത ഓവറില്‍ ഓപ്പണര്‍ ജോഷ് ഫിലിപ്പ് (32) പുറത്തായതോടെ ബംഗളൂര്‍ പ്രതിരോധത്തിലായി. 21 റണ്‍സെടുത്ത വാഷിങ്ടൺ സുന്ദര്‍ തങ്കരശു നടരാജന് റിട്ടേണ്‍ ക്യാച്ച് കൊടുത്ത് മടങ്ങി. ഹോള്‍ഡറിന്റെ ഫുള്‍ ടോസ് ബോള്‍ വാര്‍ണറുടെ കൈകളിലേക്ക് അടിച്ച് ക്രിസ് മോറിസ് (3) പുറത്തായി. ഇസ്രു ഉദാന (0) അതേ ഓവറില്‍ കെയ്ന്‍ വില്യംസന്റെ കൈയില്‍ അവസാനിച്ചു. ഹൈദരാബാദിനായി ജേസണ്‍ ഹോള്‍ഡര്‍, സന്ദീപ് ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദിന്റെ തുടക്കം തകര്‍ച്ചയോടെ ആയിരുന്നു. വാഷിങ്‌ടണ്‍ സുന്ദര്‍ എറിഞ്ഞ രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ (8) പുറത്തായി. ഫസ്‌റ്റ് ഡൗണ്‍ ആയി ഇറങ്ങിയ മനീഷ് പാണ്ഡ്യെ ഏതാനും മികച്ച ഷോട്ടുകളിലൂടെ സ്‌കോര്‍ ഉയര്‍ത്തിയ ശേഷം യൂസ് വേന്ദ്ര ചാഹലിന്റെ പന്തില്‍ ക്രിസ് മോറിസ് പിടിച്ച് പുറത്തായി. 19 പന്തില്‍ നിന്ന് 26 റണ്‍സ് ആയിരുന്നു പാണ്ഡ്യെയുടെ സമ്പാദ്യം.
ഓപ്പണര്‍ വൃദ്ധിമാന്‍ സാഹയും കെയ്ന്‍ വില്യംസണും റണ്‍ നിരക്ക് നില നിര്‍ത്തി കളിക്കുന്നതിനിടെ സാഹയെ (39) ചാഹലിന്റെ പന്തില്‍ ഡിവിലിയേഴ്‌സ് സ്‌റ്റംപ് ചെയ്‌ത് പുറത്താക്കി. താമസിയാതെ ഉദാനയുടെ പന്തില്‍ കോഹ്ലി പിടിച്ച് കെയ്ന്‍ വില്യംസണ്‍ (8) പുറത്തായതോടെ ഹൈദരാബാദിന് അടുത്ത വിക്കറ്റും നഷ്‌ടമായി. എന്നാല്‍ പുറത്താകാതെ 10 ബോളില്‍ 3 സിക്‌സര്‍ അടക്കം 26 റണ്‍സ് നേടിയ ജേസണ്‍ ഹോള്‍ഡര്‍ ഹൈദരാബാദിനെ വിജയത്തിലെത്തിച്ചു. ബംഗളൂരിനായി ചഹാല്‍ രണ്ട് വിക്കറ്റ് വീഴ്‌ത്തി.
National News: ലൗ ജിഹാദിനെതിരെ ഏതറ്റം വരെയും പോകും; യോഗി ആദിത്യനാഥ്